തിരുവനന്തപുരം: സഹപാഠികളായ വിദ്യാർഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല പരാമര്‍ശവുമായി സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത നാല് കേസുകളില്‍ എം.ബി.ബി.എസ് വിദ്യാർഥി റിമാൻഡിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാംവർഷ വിദ്യാർഥിയായ വയനാട് കാക്കാവയല്‍ സ്വദേശി എബേല്‍ അഗസ്റ്റിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.
സഹപാഠികളായ വിദ്യാർഥിനികൾ നൽകിയ പരാതികൾ വെവ്വേറെയായാണ് രജിസ്റ്റർ ചെയ്തത്. നാല് കേസുകളിലും അടുത്തമാസം ഏഴ് വരെയാണ് തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മിഥുന്‍ ഗോപി പ്രതിയെ റിമാൻഡ് ചെയ്തത്. പ്രതി അടുപ്പമുള്ളവരുടെ ചിത്രവും മോര്‍ഫ് ചെയ്ത് ടെലിഗ്രാഫില്‍ പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി പെണ്‍കുട്ടികളുടെ ചിത്രം സമാന രീതിയില്‍ മോര്‍ഫ് ചെയ്ത് അശ്ലീല കമന്റോടെ പ്രതി വ്യാപകമായി പ്രചരിപ്പിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹപാഠികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ചിത്രങ്ങള്‍ ശേഖരിച്ചത്. പിന്നീട് മോർഫ് ചെയ്ത് മോശം കമന്‍റുകളോടെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. സഹപാഠികൾ സ്വന്തം നിലയിൽ നടത്തിയ അന്വേഷണമാണ് എബേലിൽ എത്തിയത്. ഒരു കേസിൽ മാത്രം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മെഡിക്കൽ കോളജ് പൊലീസ് തയാറായത് വിവാദങ്ങൾക്ക് കാരണമായിരുന്നു.
പ്രതിഷേധങ്ങൾക്കൊടുവിൽ വെവ്വേറെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.