സൻആ: നിമിഷപ്രിയ കേസിൽ സാമുവൽ ജെറോമിനെതിരെ വിമർശനവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. ഫേസ്ബുക്കിലൂടെ സാമുവലിനെതിരെ മഹ്ദി ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.
സാമുവൽ ജെറോം അഭിഭാഷകനല്ലെന്നും മധ്യസ്ഥതയുടെ പേരിൽ വ്യാപകമായി പണം പിരിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, സാമുവൽ ജെറോം യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഇന്നേവരെ ഒരു മധ്യസ്ഥ ചർച്ചക്ക് ഞങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ഒരു ടെക്സ്റ്റ് മെസ്സേജ് പോലും അയക്കുകയോ ചെയ്തിട്ടില്ലെന്നും മഹ്ദി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. മറിച്ചാണെന്ന് തെളിയിക്കാൻ സാമുവൽ ജെറോമിനെ മഹ്ദി ഫേസ്ബുക്കിലൂടെ വെല്ലുവിളിക്കുകയും ചെയ്തു.
'ബി.ബി.സി ചാനലിനോട് പറഞ്ഞതു പോലെ അഭിഭാഷകനല്ല. നാൽപ്പതിനായിരം ഡോളറെങ്കിലും അദ്ദേഹം കവർന്നു. ഈ വിഷയത്തിൽ അദ്ദേഹം ഞങ്ങളെ കാണുകയോ സന്ദേശം അയക്കുകയും ചെയ്തിട്ടില്ല. മറിച്ചാണെന്ന് തെളിയിക്കാൻ അദ്ദേഹത്തെ ഞാൻ വെല്ലുവിളിക്കുന്നു.
നിമിഷ പ്രിയയുടെ വധശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തെ സൻആയിൽ വെച്ച് കണ്ടിരുന്നു. അന്ന് അദ്ദേഹം സന്തോഷവനായിരുന്നു. എന്നോട് അഭിനന്ദനങ്ങൾ എന്ന് പറയുകയും ചെയ്തു. അതിന് ശേഷം മലയാള മാധ്യമങ്ങളിൽ അദ്ദേഹം മധ്യസ്ഥനായി പ്രത്യക്ഷപ്പെടുകയായിരുന്നു. തലാലിന്റെ കുടുംബവുമായി ചർച്ച ചെയ്യാൻ 20,000 ഡോളറിന് വേണ്ടി അഭ്യര്‍ഥിക്കുന്നത് കണ്ടു.
മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ അദ്ദേഹം മധ്യസ്ഥതക്ക് വേണ്ടി ഞങ്ങളുടെ ചോര ഊറ്റുകയാണ്. സത്യം ഞങ്ങൾക്കറിയാം.അദ്ദേഹം കള്ളം പറയുന്നതും വഞ്ചനയും അവസാനിച്ചില്ലെങ്കിൽ ഞങ്ങൾ വെളിപ്പെടുത്തുമെന്നും' ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.