കൃഷണകുമാർ, അഹാന കൃഷണ
കൊച്ചി: പരീക്ഷ ക്രമക്കേടും നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും സംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ബി.ജെ.പി നേതാവും സിനിമ നടനുമായ കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണ രംഗത്ത്. അച്ഛൻ കൃഷ്ണകുമാറിന്റെ നിലപാടിനെ തള്ളിയാണ് അഹാന രംഗത്തെത്തിയിരിക്കുന്നത്.
'ഓരോ പരീക്ഷക്ക് പിന്നിലും നമ്മൾ കാണാത്ത ഒരു കഥയുണ്ട്. വർഷങ്ങളുടെ തയ്യാറെടുപ്പ്, ത്യാഗം, കഠിനാധ്വാനം എവിടെയെങ്കിലും എത്തിക്കുമെന്ന ഉറച്ച വിശ്വാസം. എങ്കിലും, തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ കാരണം ഒരു കുട്ടിയുടെ പ്രതീക്ഷകൾ തകർന്നടിയുന്നത് കാണുന്നത് വേദനാജനകമാണ്. ഓരോ വാർത്തക്കും പിന്നിൽ സ്വപ്നങ്ങളുള്ള ചെറുപ്പക്കാരും, അവരുടെ മികച്ചൊരു ഭാവി പ്രതീക്ഷിച്ചു കഴിയുന്ന കുടുംബങ്ങളുമുണ്ട്. വർഷങ്ങളോളം തയ്യാറെടുത്ത്, പരീക്ഷയുടെ തലേദിവസം അത് റദ്ദാക്കപ്പെട്ടപ്പോൾ തളർന്നുപോയ സുഹൃത്തുക്കളെ എനിക്കടുത്തറിയാം. അത് എത്രമാത്രം വിനാശകരമാണെന്ന് ഞാൻ കണ്ടിട്ടുണ്ട്. നീതിയെക്കുറിച്ചുള്ള അവരുടെ സങ്കൽപ്പങ്ങളെത്തന്നെ എങ്ങനെയൊക്കെയാണ് അത് തകർത്തു കളയുന്നതെന്നും ഞാൻ കണ്ടിട്ടുണ്ട്' - അഹാന കുറിച്ചു.
'പരീക്ഷ പേപ്പർ ചോരുന്നതും തുടർന്ന് പരീക്ഷ റദ്ദാക്കുന്നതും എല്ലാവരെയും ബാധിക്കുന്നത് ഒരുപോലെയല്ല. സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിലെ കുട്ടിയെ സംബന്ധിച്ച് കേവലം ഇതൊരു തിരിച്ചടി മാത്രമായിരിക്കാം. എന്നാൽ വളരെ പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരു കുടുംബത്തിലെ വിദ്യാർഥിയെ സംബന്ധിച്ച്, അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്ന ഒരേയൊരു വഴിയാണ് വിദ്യാഭ്യാസം. ആ വിശ്വാസം തകരുമ്പോൾ, നഷ്ടപ്പെടുന്നത് ഒരു പരീക്ഷ മാത്രമല്ല... ഒരു കുടുംബത്തിന്റെ പ്രതീക്ഷ കൂടിയാണെന്നും' അഹാന കൂട്ടിച്ചേർത്തു.
പരീക്ഷ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചക്കും ഉത്തരവാദികളായവർ ആരായാലും, അവർ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. ഒരു കുട്ടിക്കും ഇനി ഇത്തരത്തിലുള്ള ഭാരം പേറേണ്ടി വരല്ലേയെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു എന്നും അവർ കുറിച്ചു.
അതേസമയം, വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ അടിച്ചമർത്തൽ നടപടിയെ പിന്തുണച്ച് കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങിയ ഒരു പോസ്റ്ററാണ് കൃഷ്ണകുമാർ പങ്കുവെച്ചത്. ‘കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ.. പിന്നെയാ... ഡൽഹി’ എന്നെഴുതിയ പോസ്റ്ററിനൊപ്പം ജയ്ഹിന്ദ് എന്നും അദ്ദേഹം കുറിച്ചിരുന്നു. പോസ്റ്റിന് താഴെ വിമർശനവുമായി നിരവധി പേരാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.