കൊല്ലം: കാത്തിരുന്ന ആ വിളി ത്രിവിക്രമൻ നായരുടെ കാതിലേക്ക് എത്തി. വെന്തുനീറിയ മനസ്സിലേക്ക് എത്തിയ ആശ്വാസത്തിന്റെ കുളിർകാറ്റ് പോലെയായിരുന്നു ആ ഫോൺ കാൾ. നൈജീരിയൻ നാവികസേന തടവിലാക്കിയ എണ്ണക്കപ്പലിലെ മൂന്ന് മലയാളികളിൽ ഒരാളായ കൊല്ലം നിലമേൽ കൈതോട് സ്വദേശി വിജിത്ത് വി. നായർ ആണ് മോചിതനായ ഉടൻ പിതാവ് ത്രിവിക്രമൻ നായരെ വിളിച്ചത്.
സ്ത്രീധനപീഡനത്തെ തുടർന്ന് കൊല്ലം പോരുവഴിയിലെ ഭർതൃ ഗൃഹത്തിൽ ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനാണ് നാവിഗേറ്റിങ് ഓഫിസറായ വിജിത്ത്. മകളുടെ അകാല വിയോഗത്തിന് പിന്നാലെ 10 മാസമായി ഏക മകനും വിദേശത്ത് തടവിലാക്കപ്പെട്ടതിന്റെ വേദനയിൽ കഴിയുകയായിരുന്നു ത്രിവിക്രമൻ നായരും ഭാര്യ സജിത നായരും. 16 ഇന്ത്യക്കാരടക്കം 26 ജീവനക്കാരടങ്ങുന്ന എം.ടി ഹെറോയിക് ഐഡൻ എണ്ണക്കപ്പൽ ശനിയാഴ്ച വൈകീട്ടാണ് മോചിപ്പിക്കപ്പെട്ടത്. നൈജീരിയൻ കോടതിയുടെ നടപടികൾക്ക് ശേഷമാണ് മോചനം സാധ്യമായത്.
വിജിത്തിനെ കൂടാതെ, കപ്പലിലെ ചീഫ് ഓഫിസർ എറണാകുളം കടവന്ത്ര സ്വദേശി സനു ജോസ്, ഓയിലർ എറണാകുളം സ്വദേശി മിൽട്ടൻ ഡിക്കോത്ത് എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളികൾ. അധികൃതർ പിടിച്ചെടുത്ത ഫോണും ലാപ്ടോപ്പും അടക്കമുള്ളവ തിരികെ ലഭിച്ച ശേഷം വിജിത്ത് ആദ്യം വിളിച്ചത് പിതാവിനെയാണ്. കപ്പൽ മടക്കികൊണ്ടുവരാനായി ചീഫ് ഓഫിസറും ക്യാപ്റ്റനും സെക്കൻഡ് ഓഫിസറുമടക്കം നാലു ജീവനക്കാർ നേരത്തേതന്നെ നൈജീരിയയിൽ എത്തിയിരുന്നു.
മാസങ്ങളായി തടവിലായതുമൂലം കപ്പൽ തിരികെ കൊണ്ടുവരാനുള്ള ശാരീരിക, മാനസിക സ്ഥിതി തങ്ങൾക്ക് ഇല്ലെന്ന് ജീവനക്കാർ കപ്പൽ കമ്പനി അധികൃതരെ അറിയിച്ചതിനാലാണ് അതിനായി നാലുപേർ പോയത്. ഞായറാഴ്ച ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിലേക്ക് പുറപ്പെടുന്ന കപ്പൽ ജൂൺ എട്ടിന് അവിടെ എത്തുമെന്നും അവിടെനിന്ന് വിമാനമാർഗം നാട്ടിലെത്തുമെന്നും വിജിത്ത് അറിയിച്ചതായി ത്രിവിക്രമൻ നായർ ‘മാധ്യമ’ ത്തോട് പറഞ്ഞു.
നോർവേ ആസ്ഥാനമായ ഒ.എസ്.എം മാരിടൈം എന്ന കമ്പനിയുടേതാണ് കപ്പൽ. ദക്ഷിണാഫ്രിക്കയിൽനിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരാനാണ് കപ്പൽ പുറപ്പെട്ടത്. കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ടിന് അസംസ്കൃത എണ്ണമോഷണം, സമുദ്രാതിർത്തി ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി നൈജീരിയൻ നാവികസേന കപ്പൽ പിടിച്ചെടുക്കുകയും ജീവനക്കാരെ തടവിലാക്കുകയുമായിരുന്നു.
മോചനത്തിന് തങ്ങള്‍ ക്രൂഡ് ഓയില്‍ മോഷ്ടാക്കളല്ലെന്ന് തെളിയിക്കുക മാത്രമായിരുന്നില്ല കമ്പനി വൻതുക കെട്ടിവെക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. കപ്പൽ ഔദ്യോഗികമായി വിട്ടയക്കുന്നുവെന്ന വിവരം വെള്ളിയാഴ്ചയാണ് ലഭിച്ചത്. ആഗസ്റ്റ് ഏഴിന് അർധരാത്രി എണ്ണശാലക്ക് സമീപം നിന്ന കപ്പലിനടുത്തേക്ക് നൈജീരിയൻ നാവികസേനയുടെ ബോട്ട് വരുന്നത് കണ്ട് കപ്പൽ അതിവേഗം ഓടിച്ചുപോയതാണ് മോഷണസംശയം ജനിപ്പിച്ചത്. ബോട്ടിൽ വരുന്നത് കടൽക്കൊള്ളക്കാരാണെന്ന് സംശയിച്ചാണ് കപ്പൽ അതിവേഗം വിട്ടതെന്ന് കപ്പൽ ജീവനക്കാർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.