മലപ്പുറം: ‘‘ധൈര്യത്തോടെ സംസാരിക്കാൻ ഞങ്ങളെ പ്രാപ്തരാക്കിയത് മാതാപിതാക്കളും രക്ഷി താക്കളും ബന്ധുക്കളും നാട്ടുകാരുമെല്ലാമടങ്ങുന്ന സമൂഹം തന്നെയാണ്. അതിെൻറ ക്രെഡിറ്റ് എല്ലാവർക്കും അവകാശപ്പെട്ടതാണ്’’-രാഹുൽ ഗാന്ധി എം.പിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി വാർത്തകളിൽ നിറഞ്ഞ സഫ ഫെബിൻ ഇത് പറഞ്ഞപ്പോൾ, സുൽത്താൻ ബത്തേരി സർവജന സ്കൂളിൽ പാമ്പു കടിയേറ്റ് മരിച്ച വിദ്യാർഥിനിക്ക് നീതി കിട്ടാൻ സംസാരിച്ച നിദ ഫാത്തിമക്കും കെ. കീർത്തനക്കും എതിരഭിപ്രായമുണ്ടായില്ല. ചില കാര്യങ്ങൾ ആലോചിച്ച് നിൽക്കാതെത്തന്നെ ചെയ്യണമെന്ന് മൂവരും വ്യക്തമാക്കി. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘തലക്കെട്ടുകളായ തേൻറടം’ പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അവർ.
നിങ്ങളാണെങ്കിലും പ്രതികരിക്കില്ലേ?
കൂട്ടത്തിലൊരു കുട്ടിയാണ് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ചത്. ഷഹല ഷെറിനെ ആശുപത്രിയിൽ കൊണ്ടുപോവാൻ വൈകിയതാണ് കാരണം. ആരായാലും പ്രതികരിച്ചുപോവും. അത്രയേ ചെയ്തുള്ളൂ. പിന്നീട് പേടി തോന്നി. സോഷ്യൽ മീഡിയയിൽ പലരും രാഷ്ട്രീയവത്കരിച്ച് സംസാരിക്കുന്നു. എസ്.എഫ്.ഐയെ ഇഷ്ടമാണെന്ന് പറഞ്ഞത് ശരിയാണ്. അതിനർഥം സംഘടനയിൽ പ്രവർത്തിക്കുന്നെന്നല്ല. എസ്.എഫ്.ഐക്ക് വേണ്ടിയല്ല സംസാരിച്ചത്.
വലിയ വായിൽ സംസാരിക്കുമെന്ന് വീട്ടുകാരും പറയാറുണ്ട്. കുട്ടികളുടെ കാര്യം എവിടെയാണ് പറയേണ്ടത്. പി.ടി.എ യോഗത്തിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കാറില്ല. സ്കൂൾവിട്ട് വന്നാൽ യൂനിഫോം പോലും അഴിച്ചിടാൻ നേരമില്ലാതെ ഓടിക്കളിച്ചിരുന്ന കുട്ടിയായിരുന്നു. ഇപ്പോൾ എവിടെപ്പോയാലും ആളുകൾ തിരിച്ചറിയുന്നു. രാഷ്ട്രീയമല്ല സ്നേഹമാണ് സ്കൂളുകളിൽ വേണ്ടതെന്ന് ചോദ്യത്തിന് മറുപടിയായി നിദ പറഞ്ഞു.
രാത്രിയാണ് ഷഹല മരിച്ച കാര്യമറിയുന്നതെന്ന് കീർത്തന പറഞ്ഞു. പാമ്പുകടിയേറ്റ് ആ കുട്ടി ഇരിക്കുന്നത് കണ്ടിരുന്നു. എല്ലാം വീട്ടിലെത്തിയപ്പോൾ അച്ഛനോട് പറഞ്ഞു. പത്രക്കാരോ ആര് ചോദിച്ചാലും കണ്ട കാര്യം കൃത്യമായി പറയണമെന്ന് അച്ഛൻ പഠിപ്പിച്ചിരുന്നതായി കീർത്തന കൂട്ടിച്ചേർത്തു.
കൂട്ടുകാർ പ്രോത്സാഹിപ്പിച്ചു, ‘നിസ്സാരം’
കരുവാരകുണ്ട് ജി.എച്ച്.എസ്.എസിൽ രാഹുൽ ഗാന്ധി വരുന്നുണ്ടെന്നറിഞ്ഞപ്പോൾത്തന്നെ വിദ്യാർഥികൾ വലിയ ആവേശത്തിലായിരുന്നെന്ന് സഫ. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായിരുന്നു മുന്നിലെ സീറ്റുകൾ. അറ്റത്താണ് താനിരുന്നത്. പ്രസംഗം പരിഭാഷപ്പെടുത്താനായി വിളിച്ചപ്പോൾ ഏതോ ഒരു അദൃശ്യപ്രേരണയിലാണ് എഴുന്നേറ്റത്. ‘നിസ്സാരം’ എന്ന് പറഞ്ഞ് കൂട്ടുകാർ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.
രണ്ടും കൽപിച്ച് വേദിയിലേക്ക് നടന്നു. എന്താണീ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പടി കയറുമ്പോൾ സ്വയം ചോദിച്ചു. എല്ലാവരും തന്നെ ശ്രദ്ധയോടെ നോക്കുന്നു. പിഴവ് വരുത്തിയാൽ മോശമാവും. ആത്മവിശ്വാസത്തോടെ നിൽക്കാൻ രാഹുൽ ഗാന്ധി സർ പറഞ്ഞപ്പോൾ ധൈര്യം കൂടി. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ സമയമില്ലായിരുന്നു. സ്വന്തം ശൈലിയിലാണ് സംസാരിച്ചത് -സഫ തുടർന്നു.
പരിഭാഷക്ക് വിളിച്ചത് ആസൂത്രണം ചെയ്തിട്ടല്ല –എം.എൽ.എ
രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ വിദ്യാർഥിയെ വിളിച്ചത് ആസൂത്രിതമായായിരുന്നോയെന്ന് മാധ്യമപ്രവർത്തകർ പോലും ചോദിച്ചതായി എ.പി. അനിൽ കുമാർ എം.എൽ.എ. അതിൽ ഒരു വസ്തുതയുമില്ല. ചടങ്ങ് തുടങ്ങുന്നതിന് മുമ്പ് അധ്യാപകരോട് ചോദിച്ചിരുന്നു, ഏതെങ്കിലും വിദ്യാർഥിയെ പരിഭാഷക്ക് കിട്ടുമോയെന്ന്. പക്ഷേ, അവർക്ക് വലിയ വിശ്വാസമുണ്ടായിരുന്നില്ല. പിന്നീടാണ് സദസ്സിനോട് ചോദിക്കാമെന്ന് കരുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.