1. നിതിൻ രാജ് 2. ഡോ. എൻ.കെ റാമിനെ വൈദ്യ പരിശോധനക്ക് കൊണ്ടുപോവുന്നു (ഫോട്ടോ ബീമൽ തമ്പി)
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കേസിൽ കോടതി ജാമ്യം നിഷേധിച്ച ഒന്നാം പ്രതിയും കോളജിലെ അധ്യാപകനുമായ ഡോ. എം.കെ. റാമിനെ അന്വേഷണ സംഘം പിടികൂടി. കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാൽ റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ മാസങ്ങൾക്ക് ശേഷമാണ് റാമിനെ പിടികൂടുന്നത്. സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്.
രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർക്ക് ജില്ല കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെ അന്വേഷണ സംഘം അവരെ അറസ്‌റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. റാമിനെ കണ്ടെത്താൻ അന്വേഷണസംഘം ദിവസങ്ങളോളം ആന്ധ്രയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഫോൺകാളുകളും സന്ദേശങ്ങളും നിരീക്ഷിച്ചാണ് പൊലീസ് ആന്ധ്രയിലെത്തിയത്.
കണ്ണൂർ എ.സി.പി ഹരിപ്രസാദ്, ചക്കരക്കല്ല് ഇൻസ്പെക്ടർ കെ.എ. ഫക്രുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് തുടക്കം മുതൽ കേസന്വേഷണം നടത്തിയിരുന്നത്. ഏപ്രിൽ 10നാണ് നിതിൻ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയത്. ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് മകന്റെ മരണമെന്നാണ് നിതിന്റെ മാതാപിതാക്കൾ പറയുന്നത്. ലോൺ ആപ്പ് ചതിയിൽ കുടുക്കിയതിനാൽ അതുമായി ബന്ധപ്പെട്ട രണ്ടുപേരെ പൊലീസ് അറസ്‌റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.