കൊച്ചി: പുനഃപരിശോധന ഹരജി നിലവിലുണ്ടെന്ന കാരണത്താൽ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി സർക്കാറിന് നടപ്പാക്കാതിരിക്കാനാവില്ലെന്ന് ഹൈകോടതി. സുപ്രീംകോടതി ഭരണഘടന ബെഞ്ചിെൻറ ഉത്തരവ് നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സുപ്രീംകോടതി ഉത്തരവിനെതിരെ ആക്ഷേപങ്ങളുണ്ടെങ്കിൽ അതേ കോടതിയെതന്നെ സമീപിക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹരജികൾ സുപ്രീംകോടതി തീർപ്പാക്കുന്നതുവരെ ശബരിമലയിൽ നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പനമ്പിള്ളിനഗര്‍ സ്വദേശി എം. തങ്കപ്പമേനോന്‍ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കോടതി പരാമർശങ്ങളെത്തുടർന്ന് ഹരജി പിൻവലിച്ചു.
സുപ്രീംകോടതി വിധിക്കെതിരെ ഹരജി പരിഗണിക്കാൻ ഹൈകോടതിക്ക് കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സുപ്രീംകോടതി പുനഃപരിശോധന ഹരജികള്‍ തീര്‍പ്പാക്കുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് ഉത്തരവിടാനുമാവില്ല. സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാറിനും കഴിയില്ല. പുനഃപരിശോധന ഹരജിയില്‍ സുപ്രീംകോടതി വിധിയുണ്ടാകുംവരെ നിലവിലെ വിധി നടപ്പാക്കുന്നത് മാറ്റിവെക്കാന്‍ അധികൃതര്‍ക്ക് കഴിയില്ല. ഹരജിക്കാരന് വേണമെങ്കില്‍ കാത്തിരിക്കാം.
ധിറുതിപിടിച്ച് ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചാൽ ശബരിമലയില്‍ രക്തച്ചൊരിച്ചിലിന് സാധ്യതയുണ്ടെന്നും ഗാന്ധിമാര്ഗക്കാരനായ തനിക്ക് ഇത് ആഗ്രഹമില്ലെന്നും ഹരജിക്കാരൻ പറഞ്ഞു. ഗാന്ധിമാര്‍ഗത്തില്‍ ചരിക്കുന്നയാള് സുപ്രീംകോടതി വിധി പാലിക്കുകയാണ് ആദ്യം വേണ്ടതെന്ന് കോടതി വ്യക്തമാക്കി.
രാജ്യത്ത് നിയമങ്ങളുണ്ടാക്കുന്നത് രക്തച്ചൊരിച്ചില്‍ തടയാനാണ്; ഉണ്ടാക്കാനല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഹരജി പിൻവലിക്കുന്നതായി ഹരജിക്കാരെൻറ അഭിഭാഷകൻ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.