തിരുവനന്തപുരം: എം.ജി, കേരള കാർഷിക സർവകലാശാലകളിലെ നിയമനങ്ങളിൽ ഇടപെട്ട് സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ. ചാൻസലറും ഗവർണറുമായ രാജേന്ദ്ര ആർലേക്കർ തന്നിഷ്ടപ്രകാരം ഇടപെട്ട് ഇരുസർവകലാശാലകളിലും കാവിവൽകരണം നടത്താനാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം.
എം.ജി സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസിലേക്ക് സർവകലാശാല അധികൃതർ നൽകിയ പാനൽ ഗവർണർ പൂർണമായും വെട്ടിമാറ്റി. പകരം ലോക്ഭവൻ സ്വമേധയാ തയാറാക്കിയ പുതിയ പട്ടിക നൽകുകയായിരുന്നുവെന്നാണ് പരാതി. വകുപ്പ് മേധാവികൾ ചെയർമാന്മാരാകേണ്ട സ്ഥാനത്ത്, സർവകലാശാലയ്ക്ക് പുറത്തുള്ള അധ്യാപകരെ കുത്തിനിറച്ചായിരുന്നു ലോക്ഭവൻ നൽകിയിരുന്ന പട്ടിക. പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഈ പട്ടിക രണ്ടുതവണ ചാൻസലർക്ക് തന്നെ സിൻഡിക്കേറ്റ് മടക്കിയയച്ചിരുന്നു. എന്നാൽ, സിൻഡിക്കേറ്റിന്റെ അഭിപ്രായത്തെ പരിഗണിക്കാതെ പുതിയ വൈസ് ചാൻസലർ ഈ പട്ടികയ്ക്ക് അംഗീകാരം നൽകുകയായിരുന്നു.
കാർഷിക സർവകലാശാലയിലും സമാനമായ രീതിയിൽ ബി.ജെ.പി അധ്യാപക സംഘടനയുടെ നേതാവിനെ വി.സി പദവിയിലെത്തിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിലെ വി.സി ഡോ. ബി. അശോക് വകുപ്പിൽനിന്നും മാറിയ ഒഴിവിലേക്ക് വെള്ളാണിക്കര കാർഷിക കോളജ് ഡീൻ ഡോ. സജിത റാണിയെ നിയമിക്കാനാണ് രാജ്ഭവന്റെ ശ്രമം. ബിജെപി അധ്യാപക സംഘടനാ നേതാവാണ് ഡോ. സജിത റാണി. ഇരു സർവകലാശാലകളിലേയും ഗവർണറുടെ ഇടപെടൽ വളരെയധികം പ്രതിഷേധ സ്വരങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.