കോട്ടയം: ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ച വൈകുന്നേരം തുറന്ന ശബരിമല നട ചൊവ്വാഴ്ച രാത്രി അടക്കുന്നതുവരെ ശരണ പാതയിൽ സുരക്ഷ തുടരും. എരുമേലി, പമ്പാവാലി, കണമല, ഇലവുങ്കൽ എന്നിവിടങ്ങളിലാകും ഇത്. എരുമേലി ടൗണും പള്ളിയും കൊച്ചമ്പലവും വലിയമ്പലവും പൊലീസ് നിയന്ത്രണത്തിലാണ്. യുവതികളുടെ സാന്നിധ്യവും നിരീക്ഷണത്തിലാണ്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർ കൂടുതലായി എത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നുള്ളവരാണ് ഏറെ.
ചെറുപേട്ടതുള്ളലും സജീവമാണ്.എരുമേലിയിൽനിന്ന് പമ്പക്ക് തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസ് നടത്തി. രാവിലെ കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും എരുമേലിയിൽ പൊലീസ് തടഞ്ഞെങ്കിലും തീർഥാടകരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടുമണിക്കൂറിനുശേഷം സർവിസ് ആരംഭിച്ചു.
പൊലീസ് നിർദേശമില്ലാതെ സര്‍വിസ് നടത്താനാകില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചതാണ് പ്രതിഷേധത്തിനു കാരണമായത്. തീർഥാടകരെ ഉച്ചയോടെ മാത്രമേ പമ്പയിലേക്ക് കടത്തിവിടൂ എന്നായിരുന്നു പൊലീസ് നിലപാട്. എന്നാല്‍, തീർഥാടകര്‍ പ്രതിഷേധിച്ചതിനെത്തുടർന്ന് തീരുമാനം മാറ്റി.
പലയിടത്തും വാഹനങ്ങൾ പൊലീസ് തടഞ്ഞെങ്കിലും ഉന്നത ഉദ്യോഗസ്ഥരുെട നിർദേശപ്രകാരം കടത്തിവിട്ടു. എരുമേലിയിലും സമീപത്തുമായി 200ലധികം പൊലീസിനെയാണ് വിന്യസിച്ചിട്ടുള്ളത്. ജില്ല പൊലീസ് മേധാവി ഹരിശങ്കർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സുരക്ഷക്ക് നേതൃത്വം നൽകുന്നു. എറണാകുളത്തുനിന്നുള്ള അയ്യപ്പഭക്തർ വിവിധ ഹിന്ദുസംഘടനകളുമായി സഹകരിച്ചാണ് എരുമേലിയിൽ പ്രതിഷേധിച്ചതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.