നിറപുത്തരി പൂജ നാളെ, ശബരിമല ക്ഷേത്രനട തുറന്നു

പത്തനംതിട്ട: ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട നിറപുത്തരി പൂജകൾക്കായി തുറന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് ക്ഷേത്രനട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിച്ചു.

തുടർന്ന് ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ, നടൻ ജയറാം, ശബരിമല സ്പെഷൽ കമീഷണർ മനോജ്, ചീഫ് എൻജിനീയർ അജിത്ത് കുമാർ, വിജിലൻസ് എസ്.പി സുബ്രഹ്മണ്യം, തിരുവാഭരണം കമീഷണർ ബൈജു എന്നിവർ ദർശനത്തിനായി എത്തിയിരുന്നു.

മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപം തെളിയിച്ചു. നട തുറന്നദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. രാത്രി 10ന് ഹരിവരാസനം പാടി നട അടക്കും. നിറപുത്തരി പൂജകൾക്കായി വ്യാഴാഴ്ച പുലർച്ചെ നാലിന് ക്ഷേത്ര നട തുറക്കും. 5.40നും ആറിനുംം മധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. ശേഷം തന്ത്രി ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും.

നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും ഉണ്ടാകും. രാത്രി 10ന് ഹരിവരാസനം പാടി നട അടക്കും. ചിങ്ങമാസ പൂജകൾക്കായി ആഗസ്റ്റ് 16ന് വൈകീട്ട് നട തുറക്കും. 17 മുതൽ 21 വരെ നട തുറന്നിരിക്കും. 21ന് രാത്രി ഹരിവരാസന സങ്കീർത്തനാലാപനത്തോടെ ശ്രീകോവിൽ നട അടക്കും.

Tags:    
News Summary - Sabarimala Temple open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.