കണ്ണൂർ: സി.പി.എം മുതിർന്ന നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരെ ഫാമിലി പെൻഷൻ സംബന്ധിച്ച് വ്യാജ വാർത്ത നൽകിയ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. ജനം ടിവി, ജന്മഭൂമി, കർമ്മ ന്യൂസ്, ഡെയ്‌ലി ഹണ്ട്, ഭാരത് ലൈവ്, സുദിനം എന്നീ മാധ്യമ സ്ഥാപനങ്ങൾക്കെതിരെയാണ് കണ്ണൂർ റൂറൽ സൈബർ പൊലീസ് കേസെ രജിസ്റ്റർ ചെയ്തത്.
കുന്നംകുളം മുൻ എം.എൽ.എയായിരുന്ന അന്തരിച്ച പി.കെ. കൃഷ്ണന്റെ ഭാര്യയെന്ന പേരിൽ സി.പി.എം നേതാവ് പി.കെ. ശ്രീമതി ഫാമിലി പെൻഷൻ വാങ്ങിയെന്ന തരത്തിലുള്ള വ്യാജ പ്രചാരണമാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്. കുന്നംകുളം എം.എൽ.എയുടെ ഭാര്യയുടെ പേരും പി.കെ. ശ്രീമതി എന്നായിരുന്നു. 2020-ൽ ആ പി.കെ. ശ്രീമതി മരിക്കുന്നത് വരെയാണ് പെൻഷൻ വാങ്ങിയിരുന്നത്. ഈ വിവരമാണ് മുൻ മന്ത്രിയും സി.പി.എം നേതാവുമായ പി.കെ. ശ്രീമതിയുടെ ചിത്രവും പേരും വെച്ച് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്.
ബി.എൻ.എസ് 79, ഐ.ടി ആക്ട് 120 (ഒ), ഐ.ടി ആക്ട് 66 (ഡി) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഫോൺ/സോഷ്യൽ മീഡിയ വഴി വ്യക്തികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് വഞ്ചന നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം ലഭിച്ചതിന് പിന്നാലെ കണ്ണൂർ സൈബർ പൊലീസ് പി.കെ. ശ്രീമതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് കേസെടുത്തത്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുന്നത് വരെ പിന്നോട്ടില്ലെന്ന് പി.കെ. ശ്രീമതി വ്യക്തമാക്കി. പരാതിയിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അതിവേഗം ഇടപെട്ടതിൽ സന്തോഷമുണ്ടെന്നും ഡി.ജി.പി നേരിട്ട് വിളിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.