ആലുവ: കോവിഡിെൻറ വ്യാപനം തടയാൻ സർവെയ്ലൻസ് പദ്ധതിയുമായി റൂറൽ ജില്ല പൊലീസ്. കോവിഡ് സ്ഥിരീകരിക്കുന്നവരെ നിരീക്ഷിക്കാനും രോഗം പടരാതിരിക്കാനുമാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്. ഇതിന് ജില്ല ആസ്ഥാനത്ത് ജില്ല സർവെയ്ലൻസ് ടീം രൂപവത്കരിച്ചു. ഇതിനുകീഴിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ സബ്ഡിവിഷനുകളിലെ 34 സ്റ്റേഷനിലും സർവെയ്ലൻസ് ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളുടെ അതത് ദിവസത്തെ ലിസ്റ്റ് ശേഖരിച്ച് അവരുടെ പ്രൈമറി, സെക്കന്‍ഡറി സമ്പർക്കങ്ങൾ പരിശോധിക്കും. തുടർന്ന് ഇവർക്ക് ക്വാറൻറീൻ നിർദേശിക്കും. ഇത്തരം വിവരശേഖരണം റൂട്ട് മാപ്പ് തയാറാക്കാനും അവരുമായി ബന്ധപ്പെട്ടവർക്ക് ജാഗ്രത പാലിക്കാനും സഹായകമാകുമെന്ന് ജില്ല പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.
പൊലീസ് തയാറാക്കുന്ന വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറും. ഇവരുടെ സമ്പർക്കങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെൻറ് സോണുകളായി തിരിക്കണമോ എന്ന കാര്യം തീരുമാനിക്കാൻ എളുപ്പം കഴിയും.
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്നവരുടെ കണക്കുകളും ജില്ല പൊലീസ് ആസ്ഥാനത്ത് ശേഖരിക്കുന്നുണ്ട്. ഇതുവരെ റൂറൽ ജില്ലയിൽ 72,013 പേർ വിദേശത്തുനിന്നും 42,837 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയിട്ടുണ്ട്. 5134 പേർ ഹോം ക്വാറൻറീനിലും 307 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലും ഉണ്ട്.
ഇവരെ ജില്ല പൊലീസ് മേധാവി രൂപകൽപന ചെയ്ത ഹാപ്പി അറ്റ് ഹോം എന്ന ആപ്ലിക്കേഷൻ വഴിയും പൊലീസ് സ്റ്റേഷനുകൾ വഴിയും നിരീക്ഷിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.
പൊലീസ് അസിസ്റ്റൻസ്, മെഡിക്കൽ അസിസ്റ്റൻസ്, സൈക്യാട്രിക് അസിസ്റ്റൻസ്, ഫോറിനേഴ്സ് അസിസ്റ്റൻസ്, അന്തർസംസ്ഥാന തൊഴിലാളി അസിസ്റ്റൻസ് എന്നിവയും നൽകുന്നുണ്ട്.
കൊറോണ വ്യാപനം തടയാൻ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.