തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം. നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ തുടങ്ങും. വോട്ടെണ്ണലിന് ഒരുദിവസം മാത്രം ശേഷിക്കെ ആകാംഷയിലാണ് രാഷ്ട്രീയ കേരളം. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യതെരഞ്ഞടുപ്പ് ഓഫിസർ. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്നലെ അവസാനിച്ചു. കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ എന്നിവർക്കുള്ള പരിശീലനമാണ് പൂർത്തിയായി.
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ സജ്ജീകരിച്ചത്. നാളെ രാവിലെ എട്ടിന് സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നതോടെ വോട്ടെണ്ണൽ നടപടികൾ ആംരംഭിക്കും. സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ, ഒബ്‌സർവറുടെ സാക്ഷ്യപത്രത്തോടെയാണ് സ്ട്രോങ്ങ് റൂമുകൾ തുറക്കുക. 8.30ന് ആദ്യ ഫലസൂചനകൾ ലഭ്യമാകും. നടപടികൾ വിഡിയോയിൽ ചിത്രീകരിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചു.
തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ശേഷമായിരിക്കും ഇ.വി.എം വോട്ടുകൾ എണ്ണുക. 500 എണ്ണത്തിന് ഒരു ടേബിൾ എന്ന ക്രമത്തിലാകും തപാൽ വോട്ടുകൾ എണ്ണുന്നത്. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇ.വി.എമ്മിലെ വോട്ടുകൾ എണ്ണാൻ പരമാവധി 14 ടേബിളുകൾ വീതമുണ്ടാകും. ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്.
ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണൽ ജോലിക്കായുള്ളത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര സേനയുടെയും കേരള പൊലീസിന്റെയും കനത്ത സുരക്ഷായിലായിരിക്കും.
മൂന്നാമതും തുടർഭരണം എന്ന ലക്ഷ്യമാണ് എൽ.ഡി.എഫിന്. ഭരണം പിടിക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. നിയമസഭയിൽ സാന്നിധ്യമായി മാറാനാകുമെന്ന് ബി.ജെ.പിയും പ്രതീക്ഷിക്കുന്നുണ്ട്. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കി നേതാക്കൾ. മുസ് ലിം ലീഗ്, വി.ഡി. സതീശൻ അനുകൂല നിലപാട് പരസ്യമായി എടുത്തിരുന്നു. അതേസമയം, ഭരണത്തുടർച്ച ലക്ഷ്യം വെച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. വികസനത്തുടർച്ചയും ക്ഷേമപദ്ധതികളും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് സി.പി.എം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.