പരുന്തുംപാറയിൽ നടന്നത് മൂന്നാറിനേക്കാൾ വലിയ ഭൂമി കൈയേറ്റമെന്ന് റിപ്പോർട്ട്

കോഴിക്കോട്: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നടന്നിരിക്കുന്നത് മൂന്നാറിനേക്കാൾ വലിയ ഭൂമി കൈയറ്റമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹൈകോടതി നിയോഗിച്ച ഐ.ജി കെ. സേതുരാമൻറെയും മുൻ കലക്ടർ എച്ച്. ദിനേശൻറെയും നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് പുരുന്തും പാറയിലെ വൻകിട കൈയേറ്റവും ഉദ്യോഗസ്ഥരുടെ ക്രമക്കേടുകളും കണ്ടെത്തിയത്.

പീരുമേട് വില്ലേജിലെ 534 മഞ്ചുമല വില്ലേജിലെ 441 എന്നീ സർവേ നമ്പരിലുള്ള സ്ഥലത്താണ് വ്യാപകമായി കൈയേറ്റം നടന്നത്. ഈ രണ്ടു വില്ലേജുകളിലെയും സർവേ നമ്പരുകൾ പരസ്പരം മാറ്റിയിട്ട് പട്ടയങ്ങൾ നൽകിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ഇവിടങ്ങളിൽ വ്യാപകമായി കുന്നിടിച്ച് നിരത്തി വൻകിട കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്. കാലാകാലങ്ങളിൽ വന്ന റവന്യൂ – സർവേ ഉദ്യോഗസ്ഥരുടെ സഹായങ്ങളും കൈയേറ്റകാർക്ക് ലഭിച്ചിട്ടുണ്ട്. പുറമ്പോക്ക് ഭൂമി പതിച്ച് നൽകാൻ പാടില്ലെന്ന ചട്ടവും നാലേക്കറിൽ കൂടുതൽ പട്ടയം അനുവദിക്കരുതെന്ന നിയമവും ഉദ്യോഗസ്ഥർ ലംഘിച്ചു.

രേഖകളിലുള്ളതിനേക്കാൾ ഭൂമി മിക്കവരുടെയും കൈവശമുണ്ടെന്നും ഡിജിറ്റൽ സർവേയിൽ ഉൾപ്പെടുത്തി രേഖകൾ തരപ്പെടുത്താൻ നീക്കം നടക്കുന്നതായും റിപ്പോർട്ടിലുണ്ട്. അന്വേഷണത്തിനായി ഐ.എ.എസ് തലത്തിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താൻ അന്വേഷണ സംഘം ശുപാർശ ചെയ്തു. ഇടുക്കിയിലെ പരുന്തുംപാറയിലുള്ള സർക്കാർ ഭൂമിയിൽ വൻതോതിൽ കൈയേറ്റം നടന്ന സംഭവം നേരത്തെ പുറത്ത് വന്നിരുന്നു.

പതിച്ചു നൽകിയ ഭൂമിയേക്കാൾ അധികം സ്ഥലം മിക്കവരും കൈവശം വച്ചിട്ടുണ്ട്. അതിനാൽ കൈവശമുള്ള ഭൂമിയുടെ അതിരുകൾ പട്ടയം നൽകിയ ഭൂമിയുടെ സ്കെച്ചുമായി യോജിക്കുന്നില്ല. പട്ടയും നൽകുന്നതിന് ആധാരമായ രജിസ്റ്ററുകൾ താലൂക്ക് ഓഫീസിൽ നിന്നും നശിപ്പിക്കപ്പെട്ടത് കയ്യേറ്റക്കാരെ സഹായിക്കാനാണെന്നാണ് സംഘത്തിൻറെ കണ്ടെത്തൽ. സർക്കാർ ഭൂമി അതിര് തിരിച്ചിടാത്തത് കയ്യേറ്റക്കാർക്ക് ഗുണകരമായി.

രണ്ടു വില്ലേജുകളിലും ഡിജിറ്റൽ സർവേ നടക്കുന്നതിനാൽ കൈവശം വച്ചിരിക്കുന്ന ഭൂമി ഇതിലുൾപ്പെടുത്തി റെക്കോർഡുകൾ തരപ്പെടുത്താനുള്ള ശ്രമം ഇപ്പോൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. കൈയേറ്റം സംബന്ധിച്ച കൂടുതൽ പരിശോധനകൾക്ക് ഇടുക്കി സബ് കലക്ടറെയോ, ഐ.എ.എസ് തലത്തിലുള്ള ഉദ്യോഗസ്ഥനെയോ ചുമതലപ്പെടുത്തണമെന്നും വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന റവന്യൂ ഉദ്യോഗസ്ഥരെ ഇടുക്കി ജില്ലക്ക് പുറത്തേക്കു സ്ഥലം മാറ്റണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു.

കൈയേറ്റത്തിന് റവന്യൂ സർവേ ഉദ്യോഗസ്ഥർ കൂട്ടു നിന്നതായും ഐ.ജി കെ.സേതുരാമൻ, മുൻ ഇടുക്കി കലക്ടർ എച്ച്. ദിനേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. കൈയേറ്റം മറച്ചു വെക്കാൻ റവന്യൂ രേഖകൾ ഉദ്യോഗസ്ഥർ മനപൂർവം നശിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

Tags:    
News Summary - Reportedly, what happened in Parunthumpara was a bigger land grab than Munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.