തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ ശിശുരോഗ ചികിത്സാ രോഗ വിഭാഗത്തിൽ ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടുകളെന്ന് അക്കൗണ്ടൻറ് ജനറലിൻെറ പരിശോധന റിപ്പോർട്ട്. പ്രത്യേകം അനുബന്ധ ഉപകരണം വാങ്ങാൻ കരാർ നടപടികൾ സ്വീകരിക്കാതിരുന്നത് വഴി 70 ലക്ഷത്തിലധികം രൂപ മുടക്കി വാങ്ങിയ ജി.ഐ എൻഡോസ്കോപ്പി ഉപകരണം ഉപയോഗ ശൂന്യമായി കിടക്കുന്നുവെന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഉപകരണം വാങ്ങിയ ബാക്കി തുക കെഎം.സി.എൽ തിരികെ നൽകിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് വിഭാഗത്തിന്‍റെ സുഗമമമായ പ്രവർത്തനത്തിനായി കെ.എ.എസ്.പി പദ്ധതിയിൽ നിന്ന് ഗ്യാസ്ട്രോ എൻഡോസ്കോപ്പി മെഷീൻ വാങ്ങുന്നതിനായി 2023 ഒക്ടോബറിൽ 93.36 ലക്ഷം രൂപ അനുവദിച്ചിരുന്നു. എം.എസ് ഒളിമ്പസ് മെഡിക്കൽ സിസ്റ്റം ഇന്ത്യ പ്പൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് 76. 44 ലക്ഷം ചെലവാക്കി 2024 ജനുവരിയിൽ ഉപകരണങ്ങൾ വാങ്ങുകയും ചെയ്തു. കെ.എം.സി.എൽ വഴിയാണ് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള കരാർ നടപടികൾ സ്വീകരിച്ചത്. 82.05 ലക്ഷം രൂപയാണ് ഉപകരണം വാങ്ങുന്നതിനായി ഇവർക്ക് കൈമാറിയത്.
ദഹന സംബന്ധമായ രോഗങ്ങൾ പരിശോധിച്ച് കണ്ടെത്തുന്നതിനാണ് ജി.ഐ.എൻഡോസ്കോപ്പി മെഷീൻ ഉപയോഗിക്കുന്നത്. ജി.ഐ എൻഡോസ്കോപ്പി മെഷീനൊപ്പം രണ്ടു സിങ്കുകളോടുകൂടിയ പ്രത്യേകം രൂപകൽപ്പന ചെയ്ത ഏഴ് ലക്ഷം രൂപ വില വരുന്ന മെഷീൻ കൂടി പിന്നീട് ആവശ്യമായി വന്നു. ഇതിന്‍റെ ചെലവ് അഞ്ച് ലക്ഷത്തിനു മുകളിലായതുകൊണ്ടു തന്നെ കരാർ വഴി വാങ്ങാനായിരുന്നു തീരുമാനം.
എന്നാൽ, ഇതുവരെ കരാർ നടപടികൾ തുടങ്ങിയതുമില്ല, തത്ഫലമായി എൻഡോസ്കോപ്പി മെഷീൻ പ്രവർത്തന രഹിതമായി കിടക്കുകയും ചെയ്യുകയാണ്. മെഷീൻ വാങ്ങിയ വഴിക്ക് കെ.എം.സി.എല്ലിന്‍റെ കൈയിലുള്ള ബാക്കി 5.61 ലക്ഷം ഇതു വരെ തിരികെ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
70 ലക്ഷത്തിലധികം രൂപ മുടക്കിയിട്ടും സർക്കാർ മേഖലയിൽ ഇത്തരത്തിൽ ഒരു ചികിത്സാ സംവിധാനം കൊണ്ടു വരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന പദവി വഹിക്കുന്നവർക്ക് അനാസ്ഥ കാരണം അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
കെ.എം.സി.എല്ലിന്‍റെ പക്കലുള്ള 5.6 ലക്ഷം രൂപ സർവീസ് ചാർജായി അനുവദിച്ചതാണെന്നും അത് തിരികെ നൽകേണ്ടതില്ലെന്നുമാണ് അന്വേഷണത്തിൽ ലഭിക്കുന്ന മറുപടി. മാത്രമല്ല ആശുപത്രിയുടെ പർചേസിങ് പരിധി ഒരു ലക്ഷത്തിൽ താഴെയാണെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്‍റെ അനുമതിയോടെ മാത്രമേ എൻഡോസ്കോപ്പി, ക്ലീനിങ് സ്റ്റേഷൻ, ഡ്രൈയിങ് കാബിനറ്റ് എന്നിവ വാങ്ങാൻ കഴിയൂ എന്നുമാണ് ലഭിക്കുന്ന മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.