തൃശ്ശൂര്‍: മത്സരയോട്ടത്തിനിടെ ആഡംബര വാഹനം ടാക്‌സി കാറിലിടിച്ച് ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ വയോധികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. തൃശ്ശൂര്‍ അയ്യന്തോൾ സ്വദേശി ഷെറിനാണ് അറസ്റ്റിലായത്. മദ്യപിച്ച് വാഹനമോടിച്ചതിനും മനഃപൂർവമായ നരഹത്യക്കുമാണ് കേസെടുത്തത്.
മത്സരയോട്ടത്തിനിടെ ആഡംബര വാഹനങ്ങളിലൊന്ന് ഇടിച്ച് പാടൂക്കാട് രമ്യ നിവാസില്‍ രവിശങ്കര്‍ (67) മരിച്ചത്. ബുധനാഴ്ച രാത്രി കൊട്ടേക്കാട് സെന്ററില്‍വെച്ചാണ് അപകടമുണ്ടായത്. ഥാര്‍, ബി.എം.ഡബ്‌ള്യു എന്നീ ആഡംബര വാഹനങ്ങളാണ് മത്സരയോട്ടം നടത്തിയതെന്ന് പൊലീസ് പറയുന്നു.
അതിവേഗത്തിൽ എതിര്‍ദിശയില്‍ വന്ന ഥാര്‍ ടാക്സി കാറില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ രവിശങ്കറെ ദയ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹയാത്രിക്കരായ രവിശങ്കറിന്റെ ഭാര്യ മായ (61), മകള്‍ വിദ്യ (35), പേരക്കുട്ടി നാലു വയസുകാരി ഗായത്രി, കാര്‍ ഡ്രൈവര്‍ ഇരവിമംഗലം മൂര്‍ക്കാട്ടില്‍ രാജന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ മായയുടെയും വിദ്യയുടെയും പരിക്ക് ഗുരുതരമാണ്.
അപകടത്തെ തുടർന്ന് ബി.എം.ഡബ്‌ള്യു കാര്‍ നിര്‍ത്താതെ പോയി. ഥാറില്‍ ഉണ്ടായിരുന്ന ഷെറിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.ഇയാള്‍ മദ്യപിച്ചതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.