തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി തട്ടിപ്പുമായി ബന്ധപ്പെട്ട ദേവസ്വം വിജിലന്‍സ് അന്വേഷണം കള്ളനെ തന്നെ കേസ് ഏൽപ്പിക്കുന്നത് പോലെയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. അയ്യപ്പ സന്നിധിയില്‍ ഇത്രയും വെട്ടിപ്പ് നടത്തിയിട്ട് രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ അറിഞ്ഞില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണ്? ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് അന്വേഷണം കൊണ്ട് ഇതൊന്നും പുറത്തുവരാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഹൈകോടതി ദേവസ്വം ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ സമഗ്ര അന്വേഷണം നടത്തി മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ദേവസ്വം മാനുവലിന്റെ നഗ്നമായ ലംഘനമാണ് നടന്നത്. ദേവസ്വം വക സ്വർണാഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ ശബരിമലയില്‍ നിന്ന് കൊണ്ടുപോകാന്‍ പാടില്ലെന്ന് ദേവസ്വം മാനുവലില്‍ പറയുന്നുണ്ട്.
അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ അവിടെവെച്ച് തന്നെയാകണം. അതിന് തന്ത്രിയുടെ അനുവാദം വേണം. ദേവസ്വം കമീഷണര്‍ ഹൈകോടതിയിലെ ദേവസ്വം ബെഞ്ചിന്റെ അനുവാദവും വാങ്ങണം. എന്നാല്‍, ഇതൊന്നും സംഭവിച്ചിട്ടില്ല. അയ്യപ്പ ഭക്തരെ കബളിപ്പിക്കാന്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു എന്നാണ് മനസ്സിലാകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ശബരിമല സ്വർണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണം നടക്കട്ടെയെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആര് എന്ത് കട്ടാലും പിടികൂടുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഹൈകോടതിയുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നടക്കുന്നത്. കോടതിയിൽ വിശ്വാസം അർപ്പിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നത്. അതുകൊണ്ട് അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാൻ താൻ ആളല്ല. മാനദണ്ഡങ്ങൾ പാലിച്ചാണ് ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നത്.
ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ സമഗ്ര അന്വേഷണം വേണം. അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്. ഇതിലടക്കം അന്വേഷണം നടക്കട്ടെയെന്നും മന്ത്രി വി.എൻ. വാസവൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.