കോഴിക്കോട്: പൊതുസമൂഹത്തെയും സൈബര്‍ ലോകത്തെയും ഞെട്ടിക്കുന്ന ഗുരുതരമായ ആരോപണങ്ങളിൽ വിവാദ യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി റവഡ ചന്ദ്രശേഖർ. സംസ്ഥാന സൈബര്‍ ഓപറേഷന്‍സ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണച്ചുമതല. അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പോക്‌സോ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്-എംഡിഎംഎ ഉപയോഗവും വിതരണവും, മാനസികവും ശാരീരികവുമായ പീഡനങ്ങള്‍, അശ്ലീല പ്രചാരണം, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ആരോപണങ്ങളിൽ സൈബര്‍ പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. തൊപ്പിയും കൂട്ടാളികളും ചേര്‍ന്ന് തന്റെ കുടുംബത്തെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കാനും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാനും ശ്രമിച്ചുവെന്ന കടുത്ത ആരോപണവുമായി പ്രമുഖ ഗായകന്‍ ഹനാന്‍ ഷായും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
അതേസമയം, വരുംതലമുറയുടെ ഭാവി തകർക്കുന്ന ഈ ക്രിമിനലുകൾക്കെതിരെ മാതൃകാപരമായ നിയമനടപടികൾ ഉണ്ടായേ തീരൂവെന്ന് അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചു. അന്വേഷണ ഉത്തരവിനോടുള്ള പ്രതികരണമായാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
ഇത്രയും പരസ്യമായി അശ്ലീല പ്രദർശനവും സ്ത്രീവിരുദ്ധതയും ക്രിമിനൽ കുറ്റങ്ങളും വിളിച്ചുപറഞ്ഞിട്ടും എന്തുകൊണ്ടാണ് സൈബർ പൊലീസും അധികാരികളും ഇവർക്കെതിരെ കർശനമായ നടപടിയെടുത്ത് ജയിലിലടക്കാൻ മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
‘യൂട്യൂബ് സ്ട്രീമിങ്ങിന്റെയും, വ്ലോഗിങ്ങിന്റെയും മറവിൽ കേരളത്തിലെ വരുംതലമുറയെ ഒന്നടങ്കം അരാഷ്ട്രീയവത്കരിച്ച്, പാരലൽ ലോകത്തെത്തിച്ച് മയക്കുമരുന്നുകളുടെ അടിമകളാക്കി ഓൺലൈൻ ബിസിനസിൽ തടിച്ച് കൊഴുക്കുകയും, കുട്ടികളെ ലൈംഗികമായും അല്ലാതെയും ചൂഷണംചെയ്യുകയും ചെയ്യുന്നുണ്ടെന്ന ആരോപണങ്ങൾ തൊപ്പിയെപോലുള്ള സാമൂഹികവിരുദ്ധർ പരസ്പരമുള്ള പകപോക്കലിൽ വിളിച്ചു പറയുമ്പോൾ അക്കാര്യത്തിൽ വരുംതലമുറയുടെ നിലനിൽപ്പിനെ മുൻനിർത്തി ചോദ്യം ചെയ്യാതെ വയ്യ.
ലക്ഷക്കണക്കിന് കുട്ടികൾ തത്സമയം കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ലൈവിലൂടെ ബ്ലർ (Blurred) ചെയ്ത രീതിയിൽ സ്വയംഭോഗംവരെ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇവർ സൈബർ ഇടങ്ങളെ മലിനമാക്കിയത്!
ഇതിനുപുറമേ, പ്രമുഖ സെലിബ്രിറ്റികളുടെ കുടുംബത്തിലെ സ്ത്രീകളെപ്പോലും അങ്ങേയറ്റം അശ്ലീലമായ രീതിയിൽ അധിക്ഷേപിക്കുന്ന (Slut-shaming) ഫോൺ ഓഡിയോ ക്ലിപ്പുകളാണ് ഇവർ ലൈവിലൂടെ പരസ്യമായി പങ്കുവെക്കുന്നത്.
മയക്കുമരുന്ന് മാഫിയ ബന്ധങ്ങളും, പോക്സോ പരിധിയിൽ വരുന്ന അതിക്രമങ്ങളും വളരെ ലാഘവത്തോടെ സംസാരിച്ച ഇവർ ഇപ്പോൾ സ്ത്രീത്വത്തെയും മാന്യതയെയുമെല്ലാം കാറ്റിൽപ്പറത്തിയിരിക്കുകയാണ്.
സൗഹൃദം നടിച്ചുനടന്ന ഇവർ ഇന്ന് കാട്ടിക്കൂട്ടുന്ന ഈ വികൃതികൾ കാണുന്നവരിൽ ഭൂരിഭാഗവും സ്കൂൾ വിദ്യാർഥികളാണ്. ഒരു നിയന്ത്രണവുമില്ലാതെ ഇത്തരം നീചമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കൊച്ചുകുട്ടികളുടെ മുന്നിലേക്ക് എത്തുമ്പോൾ അത് അവരിൽ ഉണ്ടാക്കുന്ന മാനസിക വൈകല്യങ്ങൾ ചെറുതായിരിക്കില്ല.
ഇത്രയും പരസ്യമായി അശ്ലീല പ്രദർശനവും സ്ത്രീവിരുദ്ധതയും ക്രിമിനൽ കുറ്റങ്ങളും വിളിച്ചുപറഞ്ഞിട്ടും എന്തുകൊണ്ടാണ് സൈബർ പോലീസും അധികാരികളും ഇവർക്കെതിരെ കർശനമായ നടപടിയെടുത്ത് ജയിലിലടക്കാൻ മടിക്കുന്നത്? വരുംതലമുറയുടെ ഭാവി തകർക്കുന്ന ഈ ക്രിമിനലുകൾക്കെതിരെ മാതൃകാപരമായ നിയമനടപടികൾ ഉണ്ടായേ തീരൂ!
അഡ്വ. ശ്രീജിത്ത് പെരുമന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.