കൊച്ചി: ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബു അന്തരിച്ചു. അർബുദരോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ചങ്ങനാശേരി പെരുന്നയിലെ വസതിയിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം സംസ്കാരം നടക്കും.
2019 ൽ ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിലെ സ്വർണം പൊതിഞ്ഞ പാളികൾ പുറത്തുകടത്തി സ്വർണം കവർന്ന കേസുകളിൽ കഴിഞ്ഞ വർഷം ഒക്ടോബർ 22ന് അറസ്റ്റിലായ മുരാരി ബാബു, ജാമ്യത്തിൽ കഴിയുകയായിരുന്നു. അറസ്റ്റിലായി 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നതിനാലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. സ്വത്ത് സമ്പാദന കേസിൽ ഇ.ഡിയും മുരാരി ബാബുവിനെ ചോദ്യംചെയ്തിരുന്നു.
താന്‍ എഴുതി നല്‍കിയാല്‍ മാത്രം കാര്യങ്ങള്‍ തീരുമാനമാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമൊക്കെ അനുമതി നല്‍കാതെ ഒരു പ്രവൃത്തിയും നടക്കില്ലെന്നുമാണ് മുരാരി അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ പറഞ്ഞത്.
പെരുന്നയിലെ സാധാരണ കുടുംബത്തിൽ ജനിച്ച മുരാരി ബാബു, പൊലീസ് ജോലി ഉപേക്ഷിച്ചാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസില്‍ ജോലി കിട്ടിയെങ്കിലും പരിശീലനം പൂര്‍ത്തിയാക്കിയില്ല. 1997ലാണ് ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരനായത്. ദേവസ്വം ബോര്‍ഡിലെ ഉയര്‍ന്ന പദവിയിലിരുന്ന ആളിന്റെ സഹായിയായായിരുന്നു തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.