തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം ആദ്യമായി നടപ്പാക്കിയ ഐ.പി.എസ് തലപ്പത്തെ അഴിച്ചുപണിയിൽ കൈയടിയും പരാതിയും. പല നിർണായ തസ്തികകളിലും എൽ.ഡി.എഫ് സർക്കാർ മാറ്റിനിർത്തിയവരെ കൊണ്ടുവന്നപ്പോൾ, പലയിടങ്ങളിലും വേണ്ട പരിഗണന നൽകിയില്ലെന്നും സീനിയർ ഉദ്യോഗസ്ഥരെ അവഗണിച്ചെന്നും ആക്ഷേപമുണ്ട്.
എന്നാൽ, കൃത്യമായ പരിശോധന നടത്തിയാണ് നിയമനങ്ങളെന്നും വരുംദിവസങ്ങളിൽ കൂടുതൽ മാറ്റങ്ങളുണ്ടാകുമെന്നും ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ വിശദീകരിച്ചു. കളങ്കിതരായ ഉദ്യോഗസ്ഥരെയും കഴിഞ്ഞ സർക്കാറിന്റെ വിശ്വസ്തരെയും പരമാവധി പ്രധാന തസ്തികകളിൽനിന്നും മാറ്റിനിർത്തുമെന്നാണ് വിവരം.
ഐ.പി.എസ് അഴിച്ചുപണിയിൽ ഐ.ജിമാരും എസ്.പിമാരും ഉൾപ്പെടെ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. വടക്കൻ മേഖലയിൽ ഐ.ജിയെ നിയമിച്ചില്ലെന്നും തെക്കൻ മേഖലയിൽ വർഷങ്ങളായി ക്രമസമാധാന ചുമതലയിലുള്ള ഉദ്യോഗസ്ഥനെ മാറ്റിയില്ലെന്നുമും ആക്ഷേപം ഉയർന്നു.
കോഴിക്കോട് സിറ്റിയിൽ സീനിയറായ ഡി.സി.പിക്ക് മുകളിൽ ജൂനിയർ ഉദ്യോഗസ്ഥനെ കമീഷണറാക്കിയെന്നാണ് പരാതി. കോഴിക്കോട് റൂറൽ, വയനാട് ഉൾപ്പെടെ നിയമനം നൽകിയ ജൂനിയർ ഐ.പി.എസുകാരെ മൂന്നുമാസം കൊണ്ട് മാറ്റിയെന്നും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ സർക്കാർ വിശ്വസിച്ച് ക്രമസമാധാന ചുമതലയിൽ നിയമിച്ചിരുന്ന ചിലരെ ഈ സർക്കാറും അതേ ചുമതല നൽകി നിയമിച്ചെന്നും നല്ല സർവിസ് റെക്കോഡില്ലാത്ത ഉദ്യോഗസ്ഥർ ജില്ല എസ്.പിമാരായെന്ന പരാതികളും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.