തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിസ്ഥാനത്തുള്ള ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്‍റെ അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ഹൈകോടതിയിലെ ദേവസ്വം സ്പെഷല്‍ ഗവണ്‍മെന്‍റ് പ്ലീഡറായി നിയമിച്ചതില്‍ വിവാദം. പ്രതിപക്ഷം ഈ വിഷയം ആയുധമാക്കി രംഗത്തെത്തി. സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടവരെ രക്ഷിക്കാനാണിതെന്നാണ് പ്രതിപക്ഷ ആരോപണം. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതില്‍ താന്‍ ഇടപെടില്ലെന്നും ദേവസ്വംമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. പ്രതിയുടെ ദൗര്‍ബല്യങ്ങള്‍ അറിയാവുന്ന ഒരാൾ വക്കീലാകുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
2019ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശിയ സ്മാര്‍ട്ട് ക്രിയേഷൻസിന്റെ സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെ സ്വര്‍ണക്കൊള്ളക്കേസില്‍ എസ്.ഐ.ടി അറസ്റ്റ് ചെയ്തിരുന്നു. ഈ സ്ഥാപനത്തിന്‍റെ അഭിഭാഷകനായിരുന്നു കെ.ബി. പ്രദീപ്.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍നിന്ന് കൊണ്ടുപോയ ദ്വാരപാലക ശില്‍പങ്ങളില്‍നിന്നുള്‍പ്പെടെ സ്വര്‍ണം വേര്‍തിരിച്ചെടുത്തത് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വെച്ചാണെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. ഈ സ്വര്‍ണം ഇടനിലക്കാരൻ കല്‍പേഷ് വഴി ജ്വല്ലറി ഉടമ ഗോവര്‍ധന് വിറ്റെന്നാണ് എസ്.ഐ.ടി കണ്ടെത്തിയത്.
കുറ്റാരോപിതരായ സ്മാര്‍ട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനാണ് ദേവസ്വം വകുപ്പിന്‍റെ പ്രത്യേക അഭിഭാഷകനായി നിയമിക്കപ്പെട്ട തെന്നതാണ് വിവാദത്തിന്‍റെ പ്രധാന കാരണം. ഈ നടപടിക്കെതിരെ മുൻമന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ ഉൾപ്പെടെ രംഗത്തെത്തി.
ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയാണ് ഈ നിയമനമെന്നും സ്വർണക്കൊള്ളയിൽ കോൺഗ്രസ് നേതൃത്വം ഉൾപ്പെടെ ആരോപണവിധേയരാണെന്നും പ്രതികളെ രക്ഷിക്കാനാണ് ഈ നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇതുവരെ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡറാണ് ദേവസ്വം വകുപ്പിനുണ്ടായിരുന്നത്. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളുള്ള കേസുകളുടെ നടത്തിപ്പിന് കുറച്ചുകൂടി ഫലപ്രദമായ സംവിധാനം വേണമെന്ന് ദേവസ്വം വകുപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡുകളും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി സ്പെഷല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി നല്‍കി കെ.ബി. പ്രദീപിനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ശബരിമല മേല്‍ശാന്തി കേസിലെ അമിക്കസ് ക്യൂറിയായും കൊട്ടിയൂര്‍ ക്ഷേത്രത്തിലെ അഡ്വക്കേറ്റ് കമീഷണറായി 13 വര്‍ഷവും പ്രദീപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കഴിവുള്ള വ്യക്തിയെയാണ് നിയമിച്ചതെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.