രമേശ് ചെന്നിത്തലയ്ക്ക് പമ്പ, പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ലൈന്ത്രസ്റ്റ്; മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ നിശ്ചയിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: പുതിയ മന്ത്രിസഭാംഗങ്ങൾക്കുള്ള ഔദ്യോഗിക വസതികൾ നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് തലസ്ഥാന നഗരിയിലെ പ്രമുഖ ബംഗ്ലാവുകളാണ് അനുവദിച്ചിരിക്കുന്നത്. ഗവർണറുടെ നിർദേശാനുസരണം സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരി കൃഷ്ണൻ എം.എസ് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

നന്ദൻകോട്ടെ ചരിത്രപ്രസിദ്ധമായ 'ക്ലിഫ് ഹൗസ്' മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ഔദ്യോഗിക വസതിയാകും. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലുള്ള മറ്റ് മന്ദിരങ്ങളായ പമ്പ രമേശ് ചെന്നിത്തലയ്ക്കും, അശോക സണ്ണി ജോസഫിനും, പ്രശാന്ത് കെ.എ. തുളസിക്കും ലഭിച്ചു. എൻ. ഷംസുദ്ദീന് നെസ്റ്റും, ഔദ്യോഗിക വസതികളാകുമ്പോൾ ഷിബു ബേബി ജോൺ എസ്സെൻഡീനിലാകും താമസിക്കുക.

വഴുതക്കാട്ടെ പ്രമുഖ ബംഗ്ലാവുകളായ സാനഡു കെ. മുരളീധരനും, തൈക്കാട് ഹൗസ് ബിന്ദു കൃഷ്ണയ്ക്കും, റോസ് ഹൗസ് സി.പി. ജോണിനും സർക്കാർ അനുവദിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ദേവസ്വം ബോർഡ് ജങ്ഷനിലെ  ലൈന്ത്രസ്റ്റിലേക്ക് മാറുമ്പോൾ, പാളയം വസതികളായ കാവേരി എ.പി. അനിൽകുമാറിനും, നിള പി.സി. വിഷ്ണുനാഥിനും, ഗ്രേസ് റോജി എം. ജോണിനും ലഭിച്ചു. കന്‍റോൺമെന്‍റ് ഹൗസ് വളപ്പിലെ ഗംഗയാണ് ടി. സിദ്ദിഖിന് നൽകിയിരിക്കുന്നത്. എം. ലിജുവിന് കേരള ലോക് ഭവന് എതിർവശത്തുള്ള അജന്തയും, ഒ.ജെ. ജനീഷിന് വെള്ളയമ്പലത്തെ മൻമോഹൻ ബംഗ്ലാവുമാണ് പുതിയ വിലാസം. കവടിയാർ ഹൗസ് വി.ഇ. അബ്ദുൾ ഗഫൂറിനും നന്ദൻകോട്ടെ ഉഷസ് പി.കെ. ബഷീറിനും അനുവദിച്ചു.

അതേസമയം, ലിസ്റ്റിൽ ഉൾപ്പെടാത്ത മന്ത്രി അനൂപ് ജേക്കബിന് താൽക്കാലികമായി നഗരപരിധിക്കുള്ളിൽ വാടകയ്ക്ക് സ്വകാര്യ കെട്ടിടം കണ്ടെത്താൻ ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിയുടെ ഓഫീസുമായി ആലോചിച്ചാകും ഇതിൽ അന്തിമ തീരുമാനമെടുക്കുക. പുതിയ മന്ത്രിമാർ എത്തുന്നതോടെ വസതികളിൽ നിലവിലുള്ള ജീവനക്കാരുടെ ഒഴിവുകൾ അടിയന്തരമായി നികത്താനും ബന്ധപ്പെട്ട വകുപ്പുകൾക്ക് ഭരണകൂടം കർശന നിർദേശം നൽകി.

Tags:    
News Summary - Ramesh Chennithala gets Pamba, P.K. Kunhalikutty gets Lyndhurst; official residences of ministers finalized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.