കോഴിക്കോട്: രാജ്യത്ത് മതേതര-ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം കാലത്ത്, എല്ലാ നിയമങ്ങളും പാലിച്ച്, അവഗണിക്കപ്പെട്ടവരുടെയും പിന്നാക്ക-മർദിത പീഡിത വിഭാഗങ്ങളുടെയും താൽപര്യം ഉയർത്തിപ്പിടിക്കുമെന്ന പ്രഖ്യാപിത നയം മീഡിയ വൺ തുടരുമെന്ന് മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ വ്യക്തമാക്കി.
കലാപത്തിൽ ദുരിതമനുഭവിച്ചവരുടെ വേദന അധികാരികൾക്കും പൊതുജനങ്ങൾക്കും മുന്നിൽ തുറന്നുകാട്ടുകയാണ് മീഡിയവൺ ചെയ്തത്. ഒരിക്കലും സമുദായസ്പർധ ഉണ്ടാക്കാനോ കലാപം ആളിക്കത്തിക്കാനോ ഒന്നും സംപേഷണം ചെയ്തിട്ടില്ലെന്ന് ധൈര്യമായി പറയാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരകൾ ആക്രമിക്കപ്പെടുേമ്പാൾ പൊലീസ് നോക്കിനിന്നാൽ അത് പറയേണ്ടി വരുന്നത് സ്വാഭാവികമാണ്.
രാജ്യത്ത് നടന്ന എല്ലാ കലാപങ്ങളുടെയും അന്വേഷണ റിപ്പോർട്ടുകളിൽ പൊലീസ് അനാസ്ഥ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. വർഗീയ ശക്തികളുടെ പങ്ക് എടുത്ത് കാണിച്ചിട്ടുമുണ്ട്. ഇതെല്ലാം പൂഴ്ത്തിവെച്ചാൽ മീഡിയവണിെൻറ പ്രസക്തി നഷ്ടമാകുമെന്നും ഒ. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. മീഡിയവണിെൻറ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം 48 മണിക്കൂർ വിലക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹി കലാപവേളയിൽ ഒരു പ്രത്യേക സമുദായത്തിന് അനുകൂലമായി റിപ്പോർട്ട് ചെയ്തു, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവർക്ക് എതിരായി വാർത്ത നൽകി, ഡൽഹി പൊലീസ് നിഷ്ക്രിയമായി എന്ന് ആരോപിച്ചു, ആർ.എസ്.എസിനെ വിമർശിച്ചു എന്നൊക്കെ ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച രാത്രി 7.30ഓടെ സംപ്രേഷണം 48 മണിക്കൂർ വിലക്കിയുള്ള ഉത്തരവ് ലഭിച്ചത്.
ഈ കാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നിലനിൽക്കുന്നതല്ലെന്നും വ്യക്തമാക്കി നേരത്തേ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചപ്പോൾ തന്നെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് വിശദീകരണം നൽകിയിരുന്നു. രാജ്യത്തെ നിയമവാഴ്ചയെ മാനിച്ചും ഭരണഘടന വകുപ്പുകൾ അനുസരിച്ചും നിയമങ്ങളും ചട്ടങ്ങളുമെല്ലാം പാലിച്ചും മാത്രമേ പ്രവർത്തിക്കൂയെന്ന് തീരുമാനിച്ചാണ് മീഡിയ വൺ പ്രവർത്തനം ആരംഭിച്ചത്.
അത് ലംഘിച്ചു എന്ന പരാതി ഇതുവരെ മന്ത്രാലയമോ പ്രേക്ഷകരോ ഉന്നയിച്ചിട്ടില്ല. ഇപ്പോൾ അത്തരമൊരു ആരോപണം ഉയർന്നുവന്നത് ദുരൂഹമാണ്. വിലക്കിനെ നിയമപരമായി നേരിടാൻ നടപടി ആരംഭിച്ചപ്പോഴാണ് സംപ്രേഷണം പുനരാരംഭിക്കാൻ അനുമതി ലഭിച്ചത്. വിലക്ക് മാറ്റി കിട്ടാൻ മീഡിയവൺ ക്ഷമാപണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിലക്ക് വന്നപ്പോൾ മുതൽ സംസ്ഥാനത്തിനകത്തും പുറത്തും നിരവധി രാഷ്ട്രീയ-മത-സാംസ്കാരിക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഈ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സ്വമേധയാ വിലക്ക് നീക്കാൻ മന്ത്രാലയം തയാറായതെന്ന് കരുതുന്നെന്നൂം ഒ. അബ്ദുറഹ്മാൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.