രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിൽ എം.എൽ.എയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് ഹൈകോടതി വ്യാഴാഴ്ച വരെ നീട്ടി. ചാനൽ പ്രവർത്തകയെ പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നുമുള്ള കേസിൽ രാഹുൽ നൽകിയ മുൻകൂർ ജാമ്യ ഹരജി 18ന് പരിഗണിക്കാൻ മാറ്റിയ സാഹചര്യത്തിലാണ് അറസ്റ്റ് വിലക്കിയ മുൻ ഉത്തരവ് ജസ്റ്റിസ് കെ. ബാബു അതുവരെ നീട്ടിയത്.
രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. മുൻകൂർ ജാമ്യ ഹരജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈകോടതിയെ സമീപിച്ചത്. പരാതിക്കാരിയും താനും തമ്മിൽ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ ചെയ്തിട്ടില്ലെന്നുമാണ് ഹരജിയിലെ വാദം.
അതേസമയം, രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹരജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ബംഗളൂരുവിൽ മലയാളി യുവതിയെ പീഡിപ്പിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റിന് ലഭിച്ച പരാതിയെ തുടർന്നായിരുന്നു രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.
ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നു കാട്ടി 23കാരി കെ.പി.സി.സി നേതൃത്വത്തിനാണ് ആദ്യം പരാതി നൽകിയത്. പിന്നീട് നേതൃത്വം പരാതി പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ യുവതിയുടെ പരാതിയിലും മൊഴിയിലും വൈരുധ്യമുണ്ടെന്നതും, പരാതി നൽകുന്നതിലെ കാലതാമസവും ചൂണ്ടിക്കാട്ടി കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഹരജി സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.