കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി. ജനുവരി ഏഴു വരെയാണ് രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് ഹൈകോടതി നീട്ടിയത്.
രാഹുലിന്റെ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈകോടതി. ജസ്റ്റിസ് കെ. ബാബു അവധിയായതിനാൽ മറ്റൊരു ബെഞ്ചാണ് ഇന്ന് വന്നത്. മുൻകൂർ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാമെന്നുമാണ് ബെഞ്ച് അറിയിച്ചു. എന്നാൽ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് ഇന്ന് അവസാനിക്കുമെന്നും അത് നീട്ടണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് പരിഗണിക്കുന്ന ജനുവരി ഏഴു വരെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയത്.
രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണിത്. മുൻകൂർ ജാമ്യ ഹരജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് രാഹുൽ ഹൈകോടതിയെ സമീപിച്ചത്. പരാതിക്കാരിയും താനും തമ്മിൽ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ ചെയ്തിട്ടില്ലെന്നുമാണ് ഹരജിയിലെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.