തൃക്കരിപ്പൂര്‍: റാഗിങ്ങിനിരയായ വിദ്യാര്‍ഥി മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ചു. കൊച്ചി മറൈന്‍ എന്‍ജിനീയര്‍ കോളജിലെ മറൈന്‍ ബി.ടെക് വിദ്യാര്‍ഥി ഈയ്യക്കാട്ടെ ആശിഷ് തമ്പാന്‍ (19) ആണ് വിഷം അകത്തുചെന്ന് അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ആശിഷിന് നേരിടേണ്ടിവന്ന പീഡനം സംബന്ധിച്ച് പിതാവ് പി.വി. തമ്പാന്‍ കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. സെപ്റ്റംബര്‍ നാലുമുതല്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കോളജ് മെസ്സില്‍ വെച്ച് മകനെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പരിക്കേറ്റ് അബോധാവസ്ഥയിലായ യുവാവിനെ കൊച്ചിയിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശരീരത്തിലേറ്റ ഗുരുതര പീഡനം സംബന്ധിച്ച് ഡോക്ടര്‍മാരാണ് വിവരിച്ചത്. കോഴ്സില്‍ തുടരാനുള്ള ആശിഷിന്‍െറ ആഗ്രഹത്തിന് വഴങ്ങിയാണ് തുടര്‍ന്നത്. പരാതി നല്‍കരുതെന്ന ഭീഷണിയും ഉണ്ടായിരുന്നു. പിന്നീട് അസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബര്‍ രണ്ടിന് വീണ്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി പീഡിപ്പിച്ചതായി പറയുന്നു.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഈ മാസം 13ന് സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശിഷിന്‍െറ ഫേസ്ബുക് പേജില്‍ ഏറ്റവുമൊടുവില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെ: ‘ഒരുപാട് ആഗ്രഹിച്ച് എടുത്ത കോഴ്സാണ്. ഇവിടെയുള്ള ഇരുകാലി മൃഗങ്ങള്‍ എന്നെ ഒരുപാട് പീഡിപ്പിച്ചു. ഓര്‍ത്തോ, നിങ്ങള്‍ എന്‍െറ ജീവിതമാണ് കളഞ്ഞത്.’ അധ്യാപകരെ പേരെടുത്ത് പറഞ്ഞ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.