‘രാഷ്ട്രീയ പാൽക്കുപ്പി’: രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും അൻവറിന്‍റെ അധിക്ഷേപം

കോഴിക്കോട്: കോൺഗ്രസ് നേതാവും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി എൽ.ഡി.എഫ് എം.എൽ.എ പി.വി. അൻവർ. ‘രാഷ്ട്രീയ പാൽക്കുപ്പി’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അധിക്ഷേപിച്ചത്. ഗതികെട്ട കോൺഗ്രസുകാർക്കും ബോധമില്ലാത്ത ലീഗുകാർക്കും ഒഴികെ സാധാരണക്കാർക്ക്‌ രാഹുലിന്‍റെ രാഷ്ട്രീയ ബോധത്തെ കുറിച്ച്‌ കൃത്യമായ വിലയിരുത്തലുകളുണ്ടെന്നും അൻവർ പോസ്റ്റിൽ കുറിച്ചു.

പി.വി. അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഈ നാട്ടിലെ ഗതികെട്ട കോൺഗ്രസുകാർക്കും ബോധമില്ലാത്ത കുറച്ച്‌ ലീഗുകാർക്കും ഒഴികെ സാധാരണക്കാർക്ക്‌ പോലും ഇയാളുടെയൊക്കെ രാഷ്ട്രീയബോധത്തെ കുറിച്ച്‌ കൃത്യമായ വിലയിരുത്തലുകളുണ്ട്‌. താമസിക്കുന്ന വീട്ടിൽ നിന്ന് വിളിപ്പാടകലെ രാജ്യത്തെ സംഘ്പരിവാർ ഭരണകൂടത്തെ പിടിച്ച്‌ കുലുക്കി ചരിത്രമായി മാറിയ കർഷകസമരം മുന്നേറുമ്പോൾ, അവിടെ ഒന്ന് തിരിഞ്ഞ്‌ നോക്കാതെ നേരേ പട്ടായക്ക്‌ വച്ച്‌ പിടിച്ചിട്ട്‌, എല്ലാം കഴിഞ്ഞപ്പോൾ തിരിച്ചെത്തി "വയനാട്ടിൽ വന്ന് ട്രാക്ടർ റാലി" നടത്തിയ രാഷ്ട്രീയ കോമാളിത്തരത്തിനെ അങ്ങനെ തന്നെയേ കാണുന്നുള്ളൂ.

"രാഷ്ട്രീയ പാൽക്കുപ്പി"...

പാലക്കാട് എടത്തനാട്ടുകരയിൽ എൽ.ഡി.എഫ് ലോക്കൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ പി.വി. അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നായിരുന്നു അൻവറിന്‍റെ പരാമർശം. ‘ഗാന്ധി’ എന്ന പേര് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണെന്നും പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്നും പി.വി. അൻവർ വ്യക്തമാക്കി.

അൻവറിന്‍റെ പ്രസംഗത്തിൽ നിന്ന്:

‘രണ്ട് ദിവസമായി ‘‘ഗാന്ധി’ എന്ന പേര് കൂട്ടിച്ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്നന സകല മനുഷ്യരും കഴിഞ്ഞ രണ്ട് ദിവസമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്.

എന്താ സ്ഥിതി, നെഹ്റു കുടുംബത്തിൽ ഇങ്ങനെയൊരു മനുഷ്യൻ ഉണ്ടാകുമോ? നെഹ്റു കുടുംബത്തിന്‍റെ ജെനിറ്റിക്സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുമോ. അക്കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്.

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. യാതൊരു തർക്കവുമില്ല. ആ ജവഹർലാൽ നെഹ്റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അർഹതയും രാഹുലിനില്ല. രാഹുൽ മോദിയുടെ ഏജന്‍റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്’’- പി.വി. അൻവർ പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെ അൻവറിന്‍റെ അധിക്ഷേപത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം രൂക്ഷ വിമർശനമായി രംഗത്ത് വന്നിരുന്നു. അൻവറിനെതിരെ കെ.പി.സി.സി തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. നെഹ്റു കുടുംബത്തെയും രാഹുൽ ഗാന്ധിയെയും നികൃഷ്ടഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു.

അതേസമയം, രാഹുലിനെതിരായ അൻവറിന്റെ അധിക്ഷേപ പരാമർശത്തെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ ഓർക്കണമെന്നും അങ്ങനെ തിരിച്ചുകിട്ടാതിരിക്കാൻ തക്ക നേതാവല്ല രാഹുൽ എന്നും പിണറായി പരിഹസിച്ചു. 

Tags:    
News Summary - PV Anvar's abuse again against Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.