നിലമ്പൂർ: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തും പൊലീസ് ഇടപെടലും രേഖകളിലെ അവ്യക്തതയും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിനെ സ്വാഗതം ചെയ്ത് പി.വി. അൻവർ. സത്യം പുറത്തു വരട്ടെയെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഈ തട്ടിപ്പിന് കുടപിടിച്ചവരും മൗനം പാലിച്ചവരും ആരെല്ലാം ആണെന്ന് ജനമറിയട്ടെയെന്നും ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
കോഴിക്കോട്, കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പിൻവലിച്ച നടപടി ചർച്ചയാകുമ്പോൾ, കോഴിക്കോട് വിമാനത്താവളം വഴിയുള്ള കടത്തുമായി ബന്ധപ്പെട്ട പൊലീസ് ഇടപെടലും രേഖകളിലെ അവ്യക്തതയും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുകയാണ്. കൊണ്ടോട്ടിയിലെ അപ്രൈസർ അനധികൃതമായി സമ്പാദിച്ച കോടിക്കണക്കിന് രൂപയുടെ സ്വത്ത് വകകൾ പത്രമാധ്യമങ്ങളെ അടക്കം കൊണ്ടുപോയി പൊതുസമൂഹത്തിന് ഞാൻ കാണിച്ചുകൊടുത്തിരുന്നു. അന്നത്തെ സർക്കാറോ പൊലീസോ ഈ വിഷയത്തിൽ അന്വേഷണം നടത്താനോ, അയാളെ ഒന്ന് ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിരുന്നില്ല. ഈ വിഷയം കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത് -അൻവർ പറഞ്ഞു.
‘പിടികൂടുന്ന കള്ളക്കടത്ത് സ്വർണ്ണത്തിന്റെ അളവും മാറ്റും കൊച്ചി കസ്റ്റംസ് ഹൗസിലെ ലാബിൽ പരിശോധിക്കണമെന്നാണ് ചട്ടം. എന്നാൽ, കസ്റ്റംസും ഡി.ആർ.ഐയും പൊലീസും വർഷങ്ങളായി അംഗീകൃത അപ്രൈസർമാരെ സമീപിക്കുകയാണ് ചെയ്യുന്നത്. തൂക്കവും മറ്റും രേഖപ്പെടുത്തി ഒപ്പം സീലും പതിച്ച് അപ്രൈസർ സർട്ടിഫിക്കറ്റ് നൽകുകയാണ് പതിവ്. എന്നാൽ, ഇത്തരത്തിൽ ലഭിച്ച സർട്ടിഫിക്കറ്റിൽ സ്വർണത്തിന്റെ തൂക്കം, മാറ്റ് എന്നിവ രേഖപ്പെടുത്തിയിട്ടില്ലെന്ന് കസ്റ്റംസ് കണ്ടെത്തി. ഒപ്പും സീലും പതിച്ചിട്ടുമുണ്ട്.
പൊലീസുമായി ബന്ധപ്പെട്ട അന്വേഷണമാണ് മറ്റൊന്ന്. കോഴിക്കോട് വിമാനത്താവളത്തിൽ കഴിഞ്ഞ മാസം ഡി.ആർ.ഐ ലഹരി പിടികൂടിയിരുന്നു. ഒമാനിൽ നിന്ന് എത്തിയ പെരിന്തൽമണ്ണ സ്വദേശിയുടെ ഫോൺ പരിശോധിച്ചപ്പോൾ പൊലീസ് ഉദ്യോഗസ്ഥനിലേക്ക് നീളുന്ന സൂചനകൾ ലഭിച്ചു.
2022 മുതലാണ് കോഴിക്കോട് വിമാനത്താവളത്തിൽ രാജ്യാന്തര ടെർമിലിന് പുറത്ത് സ്വർണ്ണക്കടത്ത് നിരീക്ഷണത്തിനായി മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ അന്നത്തെ ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് നിയമിച്ചത്. എയർപോർട്ട് പരിസരത്തെ കടകൾ രാത്രി ഒമ്പത് മണിക്ക് ശേഷം അടക്കണമെന്ന വിചിത്ര നിയമവും അന്നു നടപ്പാക്കുകയുണ്ടായി. എന്തിനായിരുന്നു ഇതെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്’ -അൻവർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.