കോട്ടയം: ശബരിമല അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് ജന.സെക്രട്ടറി ജി. സുകുമാരൻ നായർ സ്വീകരിച്ച സർക്കാർ അനുകൂല നിലപാടിനെതിരെ കരയോഗങ്ങളിൽ ശക്തമായ പ്രതിഷേധം. വ്യാപകമായി പോസ്റ്ററുകളും പ്രചരിക്കുന്നു.
എൻ.എസ്.എസ് പിന്തുടരുന്ന സമദൂര നിലപാടിന് എതിരാണ് സുകുമാരൻ നായരുടെ പ്രസ്താവന എന്നാണ് സമുദായാംഗങ്ങളുടെ പൊതു വികാരം. യോഗത്തിൽ പങ്കെടുത്ത ചില നേതാക്കൾ വ്യക്തിപരമായി ജന.സെക്രട്ടറിയോട് വിയോജിപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പവുമില്ലെന്ന് പറഞ്ഞ സുകുമാരൻ നായർ ഇന്നലെയും ബി.ജെ.പിയെയും കോൺഗ്രസിനെയും രൂക്ഷമായാണ് വിമർശിച്ചത്.
ഫ്ലക്സ് വെക്കുന്നവർ വെക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുകുമാരൻനായർക്കെതിരായ ഫ്ലക്സുകൾ ഇന്നലെ കോട്ടയത്തും പ്രത്യക്ഷപ്പെട്ടു. ‘സുകുമാരൻനായർ സമുദായത്തിന് നാണക്കേട്’ എന്നതാണ് അതിലെ സന്ദേശം.
ചങ്ങനാശ്ശേരി: എൻ.എസ്.എസിന് പെരുന്നയിൽ എം. സി റോഡിന് അഭിമുഖമായി പുതിയ ആസ്ഥാന മന്ദിരം വരുന്നു. ഇപ്പോഴത്തെ ആസ്ഥാനമന്ദിരം നിലനിർത്തിക്കൊണ്ട് തന്നെയാണ് പുതിയ സമുച്ചയം പണിയുന്നത്. ഇപ്പോഴത്തെ മന്ദിരത്തിന് മുന്നിലായി ഇതിന് സ്ഥലം കണ്ടെത്തി. 17 കോടി രൂപ മുതൽ മുടക്കി നാലു നിലയിലായാണ് പുതിയ മന്ദിരം പണിയുന്നത്.
സമ്മേളനഹാൾ, അതിഥികളെ സ്വീകരിക്കാനുള്ള മുറികൾ, മറ്റ് ആധുനിക സംവിധാനങ്ങൾ എന്നിവയെല്ലാം പുതിയ മന്ദിരത്തിലുണ്ടാകും. 5000 ചതുരശ്രയടിയിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിനുള്ള രൂപരേഖയും എസ്റ്റിമേറ്റും തയാറായിട്ടുണ്ട്. അടുത്തുതന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി അറിയിച്ചു. കാലത്തിനൊപ്പം മാറുന്നതിന്റെ ഭാഗമായാണ് പുതിയ മന്ദിരമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.