തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ സ്വത്ത് വിവര പട്ടിക സമർപ്പണം ഈ വർഷം മുതൽ ഓൺലൈൻ വഴി. നിലവിൽ വിവിധ രൂപത്തിൽ നൽകി വരുന്ന സ്വത്ത് വിവരം ശമ്പള വിതരണത്തിനുള്ള സ്പാർക്ക് സോഫ്റ്റ്വെയറിലേക്കാണ് മാറ്റുന്നത്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഇത് സംബന്ധിച്ച് നിർദേശം നൽകി. സ്വത്ത് വിവരം കൃത്യമാക്കാനും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം തിരിച്ചറിയാനും പുതിയ സംവിധാനം സഹായകമാകും.
ഇക്കൊല്ലത്തെ സ്വത്ത് വിവരം ജനുവരി 25നകം സമർപ്പിക്കാനാണ് ഉത്തരവ്. പാർട്ട്ടൈം ഒഴികെ എല്ലാ ജീവനക്കാരും പട്ടിക സ്പാർക്ക് വഴി വകുപ്പ് മേധാവികൾക്ക് നൽകണം. സ്പാർക്കിൽ ഓൺലൈനായി സമർപ്പിക്കാൻ ധനവകുപ്പ് സംവിധാനം ഒരുക്കി.
നിലവിൽ വിവിധ തലത്തിലോ ജില്ല തലത്തിലോ പ്രത്യേക പദവിയിലോ ഉള്ള ഉദ്യോഗസ്ഥ തലത്തിൽ സ്വത്ത് വിവര പട്ടിക ഫയൽ ചെയ്യുന്ന രീതി നിർത്തലാക്കും. സ്പാർക്ക് വഴി നൽകുന്ന സ്വത്ത് പട്ടികയുടെ ഡിജിറ്റൽ രേഖകൾ രഹസ്യമായി സൂക്ഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു. ധനവകുപ്പിനാണ് ഇതിന്റെ ചുമതല. ജീവനക്കാർക്ക് സ്പാർക്കിൽ വിവരം സമർപ്പിക്കാൻ വ്യക്തിഗത സംവിധാനം ലഭ്യമാക്കും. വകുപ്പ് മേധാവികളാണ് ഇത് ഉറപ്പാക്കേണ്ടത്. സ്പാർക്ക് മൊബൈൽ ആപ് സംവിധാനവും റിട്ടേണുകൾ നൽകാനായി ഉപയോഗിക്കാം. നിലവിലെ യൂസർമാർക്ക് പെൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് സ്പാർക്കിൽ കയറി വിവരങ്ങൾ രജിസ്റ്റർ ചെയ്യാം.
അല്ലാത്തവർ പുതുതായി രജിസ്റ്റർ ചെയ്യണം. പ്രൊഫൈൽ മെനുവിലാണ് പ്രോപ്പർട്ടി റിട്ടേൺ എന്ന ഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് ഘട്ടമായാണ് ഇത് ചെയ്യേണ്ടത്. ഭാഗം ഒന്ന്, രണ്ട്, മൂന്ന് എന്നിവയിൽ അക്നോളജ്മെന്റ് എടുക്കുന്നവരെ എഡിറ്റ് ചെയ്യാൻ കഴിയും. അത് കഴിഞ്ഞാൽ മാറ്റം വരുത്താനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.