കേരള സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ഭാര്യ അനഘ അർലേക്കർ എന്നിവർ സമീപം
തിരുവനന്തപുരം: ശബരിമല ദർശനമടക്കം നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച വൈകീട്ട് 6.20ന് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു.
ചൊവ്വാഴ്ച രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി ബുധനാഴ്ച ശബരിമല ദർശനം നടത്തും. ബുധനാഴ്ച രാവിലെ 10.20ന് നിലക്കൽ ഹെലിപ്പാഡിൽ ഇറങ്ങുന്ന രാഷ്ട്രപതി റോഡുവഴി പമ്പയിലെത്തും. 11.10ന് ഗൂർഖ എമർജൻസി വാഹനത്തിൽ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് പുറപ്പെടും. 11.50ന് സന്നിധാനത്ത് എത്തും.
പതിനെട്ടാംപടി കയറി 12.20ന് ദർശനം നടത്തും. ദേവസ്വം ഗസ്റ്റ്ഹൗസിൽ വിശ്രമിച്ച ശേഷം മൂന്നോടെ നിലക്കലിലേക്ക് മടങ്ങും. 4.20ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തെത്തും. തലസ്ഥാനത്തെ ഹോട്ടലിൽ വൈകീട്ട് ഗവർണർ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും.
ചടങ്ങിന് മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരും ഉൾപ്പെടെ നൂറ്റമ്പതോളം പേർക്ക് ക്ഷണമുണ്ട്. ബുധനാഴ്ചയും രാജ്ഭവനിലാണ് രാഷ്ട്രപതിയുടെ താമസം. വ്യാഴാഴ്ച രാവിലെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.