കൊച്ചി: പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള അധികാരം അവരെ ഉപദ്രവിക്കാനും ശിക്ഷിക്കാനും വേണ്ടിയുള്ളതല്ലെന്ന് ഹൈകോടതി. ഏഴു വർഷത്തിൽ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ അറസ്റ്റിന് മുമ്പ് ക്രിമിനൽ നടപടി ചട്ടത്തിലെ വകുപ്പ് 41 പ്രകാരം മുൻകൂർ നോട്ടീസ് നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന സാഹചര്യങ്ങൾ ഏതൊക്കെയെന്നും ക്രിമിനൽ നടപടി ചട്ടത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഇവ പാലിച്ച് നടപടിയെടുക്കണം.
അന്വേഷണ ഉദ്യോഗസ്ഥർ കോടതിയുത്തരവ് പാലിക്കാത്തത് കോടതികളുടെയും നീതി നിർവഹണ സംവിധാനത്തിന്റെയും അന്തസ്സ് കെടുത്തുന്ന നടപടിയാണെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ മാർഗ നിർദേശങ്ങളും മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി നടപടികളും മാനിക്കാതെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നാരോപിച്ച് തൃശൂർ ഒല്ലൂക്കര സ്വദേശി മുഹമ്മദ് റാഫി നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് നിർദേശങ്ങൾ.
തൃശൂർ വടക്കാഞ്ചേരി സ്റ്റേഷനിലെ ഇൻസ്പെക്ടർ എം.വി. സതീഷ് കുമാർ വിശ്വാസ വഞ്ചന കേസിൽ മാർഗ നിർദേശങ്ങൾ പാലിക്കാതെ തന്നെ അറസ്റ്റ് ചെയ്തെന്നാരോപിച്ചാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. സെഷൻസ് കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷയിൽ തനിക്കെതിരെ കേസെടുത്തിട്ടില്ലെന്നായിരുന്നു പൊലീസ് വിശദീകരിച്ചത്. ഇത് രേഖപ്പെടുത്തി കോടതി മുൻകൂർ ജാമ്യ ഹരജി തീർപ്പാക്കിയശേഷമാണ് അറസ്റ്റ് ചെയ്തത്. കോടതി ഹരജി തീർപ്പാക്കിയത് 2018 ലാണെന്നും അറസ്റ്റ് ചെയ്തത് 2022 ലാണെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണം.
എന്നാൽ, അർണേഷ് കുമാർ കേസിൽ അറസ്റ്റിനെക്കുറിച്ച് സുപ്രീം കോടതി നൽകിയ മാർഗ നിർദേശങ്ങൾ ഉദ്യോഗസ്ഥൻ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മനപ്പൂർവം വീഴ്ച വരുത്തിയതല്ലെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥൻ ഖേദം പ്രകടിപ്പിച്ചതോടെ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു. പൊലീസ് ജയിലിലടച്ചതിന് നഷ്ടപരിഹാരം ആവശ്യമെങ്കിൽ നിയമ നടപടി ഹരജിക്കാരന് സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.