എറണാകുളം: കളമശേരി മണ്ഡലത്തിൽ സി.പി.എം പരിഗണിക്കുന്ന സ്ഥാനാർഥി പി. രാജീവിനെതിരെ വീണ്ടും പോസ്റ്റർ. 'അഴിമതി വീരൻ സക്കീറിന്‍റെ ഗോഡ്ഫാദർ രാജീവിനെ കളമശേരിക്ക് വേണ്ട' എന്നാണ് പോസ്റ്ററിലുള്ളത്. കളമശേരി നഗരസഭ ഒാഫീസിന് മുമ്പിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ചയും കളമശേരി നഗരസഭ ഒാഫീസിന് മുമ്പിലും ഏരിയ കമ്മിറ്റി ഒാഫീസിന് മുമ്പിലും കെ. ചന്ദ്രൻപിള്ളയുടെ വീടിന് പുറത്തും പോസ്റ്റർ പതിച്ചിരുന്നു.
കളമശേരിയിൽ രാജീവിനെ വേണ്ടെന്നും തൊഴിലാളി നേതാവ് ചന്ദ്രൻപിള്ളയെ സ്ഥാനാർഥിയാക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. പി. രാജീവ് വേണ്ട, കെ. ചന്ദ്രൻ പിള്ള മതി (പി.ആർ വേണ്ട, കെ.സി.പി മതി ), വെട്ടിനിരത്തൽ എളുപ്പമാണ് വെട്ടിപ്പിടിക്കാനാണ് പാട്, വിതച്ചിട്ടില്ല, പ്രബുദ്ധതയുള്ള കമ്യൂണിസ്റ്റുകൾ പ്രതികരിക്കുക തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങൾ.
പാർട്ടി ജില്ല കമ്മിറ്റി നിർദേശപ്രകാരം കെ. ചന്ദ്രൻ പിള്ളയുടെ പേരാണ് സ്ഥാനാർഥി പട്ടികകളിൽ ആദ്യഘട്ടത്തിൽ ഇടം പിടിച്ചത്. എന്നാൽ, സംസ്ഥാന കമ്മിറ്റിയിലെത്തിയ ശേഷം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി. രാജീവിന്റെ പേരാണ് പുറത്ത് വന്നത്.
കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിൽ സി.പി.എം പരിഗണിക്കുന്ന കെ.ആർ ജയാനന്തക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. മഞ്ചേശ്വരം സി.പി.എം അനുഭാവികളുടെ പേരിലുള്ള പോസ്റ്റർ ഉപ്പള ടൗണിലും പരിസരത്തും ആണ് പതിച്ചിട്ടുള്ളത്.
സ്ഥാനാർഥിയെ നിശ്ചയിക്കാൻ ഇന്ന് മണ്ഡലം കമ്മിറ്റി ചേരാനിരിക്കെയാണ് പ്രതിഷേധം ഉയർന്നത്. പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് പരിശോധിക്കുമെന്ന് സി.പി.എം അറിയിച്ചു. സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കെ.ആർ ജയാനന്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.