ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കയുമായി മുല്ലപ്പെരിയാർ സമര സമിതി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയാൻ അനുവദിക്കില്ലെന്നും ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്നുമുള്ള തമിഴ്നാട് സർക്കാറിന്റെ നിലപാട് പെരിയാർ തീരത്ത് പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാർ സമര സമിതി പറഞ്ഞു. അണക്കെട്ടിൽ സുപ്രീംകോടതി നിർദേശിച്ച കോംപ്രിഹെൻസീവ് ഡാം സേഫ്റ്റി ഇവാലുവേഷൻ ഉടൻ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
പുതിയ ഡാം നിർമിക്കുന്ന കാര്യത്തിൽ ഇരുസംസ്ഥാനങ്ങളും ധാരണയിലെത്തണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കാണുമെന്നും സമര സമിതി കൺവീനർ ഷാജി പി. ജോസഫ് പറഞ്ഞു. സംസ്ഥാന ബജറ്റിൽ പുതിയ അണക്കെട്ടിനേക്കുറിച്ച് പരാമശമില്ലാത്തത് നിരാശജനകമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് വിജയ് സർക്കാറിന്റെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു. അറ്റകുറ്റപണികളുമായി മുന്നോട്ടുപോകുമെന്നും ഗവർണർ രാജേന്ദ്ര അർലേക്കറും വ്യക്തമാക്കി. സർക്കാറുകൾ മാറിയാലും മുല്ലപ്പെരിയാർ അടക്കം വൈകാരിക വിഷയങ്ങളിൽ തമിഴ്നാടിന് കടുത്ത നിലപാട് തന്നെയെന്ന് വ്യക്തമാക്കുകയാണ് സി. ജോസഫ് വിജയിയുടെത്.
നിയമസഭ സമ്മേളനത്തിന് ശേഷം മുല്ലപ്പെരിയാർ വിഷയത്തിൽ ചർച്ച നടത്തുമെന്ന് വി.ഡി. സതീശൻ പറഞ്ഞതിന് പിറ്റേന്നാണ് തമിഴ്നാടിന്റെ നയപ്രഖ്യാപനം. സുപ്രീംകോടതി അനുമതി നൽകിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്താൻ അനുവദിക്കാതെ, പുതിയ അണക്കെട്ട് പണിയുമെന്ന് കേരളം ആവർത്തുകയാണെന്നുമായിരുന്നു വിമർശനം. പുതിയ അണക്കെട്ടിനുള്ള കേരളത്തിന്റെ ശ്രമങ്ങൾ തടയും. അറ്റകുറ്റപണി നടത്തും. ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാടിന്റെ നയപ്രഖ്യാപനത്തിൽ പറയുന്നു.
അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായാണ് സി. ജോസഫ് വിജയ് സർക്കാറിന്റെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചത്. കേരളത്തിനൊപ്പം തമിഴ്നാട് ഗവർണർ കൂടിയായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ കേരളം നിരന്തരമായി ശ്രമിക്കുകയാണെന്നും എന്നാൽ, ഈ നീക്കങ്ങളെ തമിഴ്നാട് ശക്തമായി എതിർക്കുമെന്നും നിലവിലെ ഡാമിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ മുല്ലപ്പെരിയാർ വിഷയത്തിൽ മുൻസർക്കാറുകളുടെ നിലപാട് ആവർത്തിച്ച് ഉറപ്പിക്കുകയാണ് വിജയ് സർക്കാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.