തിരൂർ: റെയിൽവേ സ്റ്റേഷനിലെ വാഗൺ ട്രാജഡി ചുമർചിത്രം മായ്ച്ചതിന് പിന്നാലെ, വാഗൺ ട്രാജഡി പ്രമേയമാക്കി ഇറക്കുന്ന സ്പെഷൽ തപാൽ കവറിനും അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റി തയാറാക്കിയ തപാൽ കവറിനാണ് അനുമതി നിഷേധിച്ച് ഉത്തരവിറക്കിയത്.
തെക്കിെൻറ ജാലിയൻ വാലാബാഗ് എന്നറിയപ്പെടുന്ന വാഗൺ ട്രാജഡിയുടെ 97ാം വാർഷികത്തിെൻറ ഭാഗമായാണ് മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റി സ്പെഷൽ തപാൽ കവറും കാൻസലേഷൻ സീലും ഇറക്കാൻ തീരുമാനിച്ചത്. തിരൂരിൽ വെള്ളിയാഴ്ച ആരംഭിച്ച ‘ന്യൂമിസ്ഫിലാ എക്സ്പോ 2018’ വേദിയിൽ പ്രകാശനം നടത്താനും തീരുമാനിച്ചിരുന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നേതൃത്വത്തിൽ കവർ ചിത്രം തയാറാക്കി ഒരുമാസം മുമ്പുതന്നെ അനുമതിക്കായി കോഴിക്കോട് തപാൽ സൂപ്രണ്ടിന് അയക്കുകയും ചെയ്തു.
തപാൽ അധികൃതർ ആവശ്യപ്പെട്ട പ്രകാരം ചെറിയ ചില തിരുത്തലുകൾ വരുത്തി കഴിഞ്ഞ 29ന് വീണ്ടും അപേക്ഷ നൽകി. ഇതിനിടെയാണ് റെയിൽവേ സ്റ്റേഷനിലെ ചുമർചിത്രം വിവാദമായത്. വെള്ളിയാഴ്ച തിരൂരിലെ എക്സ്പോയിൽ പ്രകാശനം നടത്തേണ്ടതിനാൽ സൊസൈറ്റി അധികൃതർ തപാൽ വകുപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് കവറിന് അനുമതി നിഷേധിച്ചതായി അറിയുന്നത്.
ഈ മാസം 15 മുതൽ കോഴിക്കോട്ട് നടക്കുന്ന പ്രദർശനത്തിൽ പ്രകാശനം ചെയ്യാൻ കഴിയുന്ന തരത്തിൽ വീണ്ടും അനുമതിക്ക് അപേക്ഷ നൽകിയപ്പോൾ വാഗൺ ട്രാജഡി കവറിനും സീലിനും അനുമതി ലഭിക്കില്ലെന്ന മറുപടിയാണ് തപാൽ വകുപ്പിൽനിന്ന് ലഭിച്ചതെന്ന് മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റി സെക്രട്ടറി അഡ്വ. മുഹമ്മദ് റാഫി മഞ്ചേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.