തിരുവനന്തപുരം: പട്ടിക ജാതി വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്മെട്രിക്ക് സ്കോളര്‍ഷിപ്പ് അതാത് വര്‍ഷം വിതരണം ചെയ്യുന്നതിന് ആവശ്യമായ മുഴുവന്‍ തുകയും കാലാകാലങ്ങളായി ബജറ്റില്‍ വകയിരുത്തുന്നില്ലെന്ന് ആക്ഷേപം. നിലവില്‍ നിശ്ചയിച്ചിരിക്കുന്ന സ്കോളര്‍ഷിപ്പ് നിരക്ക് പ്രകാരം ഒരു വര്‍ഷം പോസ്റ്റ് മെട്രിക്ക് സ്കോളര്‍ഷിപ്പ് വിതരണത്തിനായി 303 കോടി രൂപ ആവശ്യമാണ്.
എന്നാല്‍, 2024-25 ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയത് 223 കോടിരൂപമാത്രമാണ്. രണ്ട് ശീര്‍ഷകത്തില്‍ 73 കോടി രൂപയും 150 കോടി രൂപയുമാണ് വകയിരുത്തിയത്. 2024-25 സാമ്പത്തിക വര്‍ഷം വകയിരുത്തിയ 223 കോടി രൂപ 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളിലെ കുടിശ്ശിക വിതരണത്തിനുപോലും തികഞ്ഞില്ല.
ഈ വര്‍ഷങ്ങളിലെ കുടിശ്ശിക തീര്‍ക്കുന്നതിനായി ധനവകുപ്പ് ഈ സാമ്പത്തിക വര്‍ഷം 110 കോടിരൂപ അധികമായി അനുവദിക്കുകയുണ്ടായി. 2024-25 അക്കാഡമിക് വര്‍ഷത്തെ സ്കോളര്‍ഷിപ്പ് വിതരണത്തിലെ പ്രതിസന്ധിയിലാണ്. 2024-25 അക്കാഡമിക് വര്‍ഷത്തെ സ്കോളര്‍ഷിപ്പ് വിതരണത്തിനായി ആകെ 288 കോടി രൂപ അനുവദിക്കണമെന്ന് പട്ടിക ജാതി വികസന വകുപ്പ് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടുവെങ്കിലും ധനകാര്യ വകുപ്പ് തുക അനുവദിച്ചിട്ടില്ല.
പട്ടിക ജാതി വികസന വകുപ്പിനോട് 2024-25 വര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ്പ് വിതരണത്തിനുള്ള 288 കോടിരൂപ ആവശ്യപ്പെട്ട് കൊണ്ടുള്ള പുതുക്കിയ പ്രപ്പോസല്‍ ലഭ്യമാക്കാനാണ് ധനകാര്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പട്ടിക ജാതി വികസന വകുപ്പിനോട് 2024-25 വര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ്പ് വിതരണത്തിനുള്ള 288 കോടിരൂപ ആവശ്യപ്പെട്ട്കൊണ്ടുള്ള പുതുക്കിയ പ്രപ്പോസല്‍ അടിയന്തിരമായി ധനകാര്യ വകുപ്പില്‍ ലഭ്യമാക്കേണ്ടതുണ്ട്.
കര്‍ണ്ണാടക സര്‍ക്കാരും തെലങ്കാന സര്‍ക്കാരും 2024-25 വര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ്പ് വിതരണത്തിനുള്ള പോര്‍ട്ടലുകള്‍ ഓപ്പണ്‍ ചെയ്തു നല്‍കിയെങ്കിലും കേരളത്തില്‍ 2024-25 വര്‍ഷത്തേക്കുള്ള സ്കോളര്‍ഷിപ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഇ-ഗ്രാൻസ് പോര്‍ട്ടല്‍ ഓപ്പണ്‍ ചെയ്ത് നല്‍കിയിട്ടില്ല.
പട്ടിക ജാതി വികസന വകുപ്പ് 288 കോടിരൂപ ആവശ്യപ്പെട്ട് പുതുക്കിയ പ്രപ്പോസല്‍ സമര്‍പ്പിക്കുന്ന മുറക്ക് 2025 ഫെബ്രുവരി മാസം തന്നെ ധനവകുപ്പ് 288 കോടി രൂപ അനുവദിച്ചില്ലെങ്കിൽ സ്കോളര്‍ഷിപ്പ് വിതരണം നടക്കില്ല. നിലവിലെ നിരക്കില്‍ പോസ്റ്റ് മെട്രിക്ക് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന് 303 കോടി രൂപ 2025-26 ലെ ബഡ്ജറ്റില്‍ വകയിരുത്തണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.