സംസ്ഥാനത്ത് കലാപത്തിന് ആര്‍എസ്എസ് പദ്ധതി; സമഗ്രാന്വേഷണം നടത്തണം -പോപുലര്‍ ഫ്രണ്ട്

കൊച്ചി: സംസ്ഥാനത്ത് കലാപത്തിനായി ആര്‍എസ്എസും പോഷക സംഘടനകളും കോപ്പുകൂട്ടുകയാണെന്നും ഇതിനായി വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ. റഊഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാ കേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുകയാണ്.


ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്നതും നേതാക്കള്‍ പരസ്യമായി ആയുധപ്രദര്‍ശനം നടത്തുന്നതും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്‍റെ ആംബുലന്‍സില്‍ നിന്ന് തോക്ക് പിടികൂടിയത് ഗൗരവതരമാണ്. സംസ്ഥാനത്ത് ജീവകാരുണ്യ-സേവന പ്രവര്‍ത്തനങ്ങളുടെ മറപിടിച്ച് ആര്‍എസ്എസും പോഷക സംഘടനകളും ആയുധക്കടത്താണ് നടത്തുന്നതെന്ന വാദങ്ങള്‍ ശരിവയ്ക്കുന്ന സംഭവമാണിതെന്നും പോപുലര്‍ ഫ്രണ്ട് പറയുന്നു. കേരളത്തിലെ സംഘപരിവാർ നേതാക്കള്‍ തോക്കുകള്‍ ഉൾപ്പടെയുള്ള ആയുധങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നുവെന്നും പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു.


ആര്‍എസ്എസ് പോഷക സംഘടനയായ സേവാഭാരതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പറവൂരിലെ അമ്പാടി സേവാ കേന്ദ്രത്തിന് കീഴിലുള്ളതാണ് ആംബുലന്‍സ്. കുട്ടികള്‍ക്കായുള്ള കേന്ദ്രമെന്നാണ് അമ്പാടിയെ ആര്‍എസ്എസ് പരിചയപ്പെടുത്തുന്നത്. ചെറുപ്രായത്തിലേ കുട്ടികളില്‍ വര്‍ഗീയത കുത്തിവെച്ച് അവരെ ആയുധധാരികളാക്കാനുള്ള നീക്കം ഈ സ്ഥാപനത്തിന് പിന്നിലുണ്ട്. നമ്മുടെ നാടിനെ അപകടപ്പെടുത്തുന്ന ചാരിറ്റിയുടെ മറവിലുള്ള ഇത്തരം ഭീകര കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അക്രമികളിൽ നിന്ന് കണ്ടെടുത്തത് എയര്‍ഗണ്ണാണെന്നു പറഞ്ഞ് സംഭവത്തെ നിസ്സാരവല്‍ക്കരിക്കാന്‍ പോലിസ് നടത്തുന്ന ശ്രമം വര്‍ഗീയവാദികളെ സഹായിക്കുന്നതിനാണെന്നും പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ ആരോപിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.