മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിഭാഗീയതക്കും വർഗീയതക്കുമെതിരായ ജനവിധിയുണ്ടാവുമെന്ന് ജമാഅത്തെ ഇസ്‍ലാമി അമീർ പി.മുജീബ്റഹ്മാൻ. നിലമ്പൂരിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജമാഅത്തെ ഇസ്‍ലാമിയെ സംബന്ധിച്ച് ഉയർന്ന വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇപ്പോൾ മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളിൽ ജമാഅത്തെ ഇസ്‍ലാമി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇപ്പോഴും പറയുന്നില്ല. എന്നാൽ, ഞങ്ങൾക്കും ചിലത് പറയാനുണ്ട്. അത് പറയുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവത്തിനേക്കാൾ രാഷ്ട്രീയമാവും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ചർച്ചയാവുക.
ആഗോളരാഷ്ട്രീയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയർന്നുവന്നുവെങ്കിലും അതിനേക്കാളുപരി കേരള രാഷ്ട്രീയം തന്നെയാവും തെരഞ്ഞെടുപ്പിൽ ചർച്ചയാവുകയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയദിശ നിർണയിക്കുന്നതിൽ സുപ്രധാനസ്വാധീനം ചെലുത്തുന്ന ഒന്നാവും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 13.5 ശതമാനം പോളിങ് രേഖപ്പെടുത്തി. നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും എൽ.ഡി.എഫിന്റെ സ്വരാജും സ്വതന്ത്രസ്ഥാനാർഥി പി.വി അൻവറും തമ്മിലാണ് പ്രധാനമത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.