രാഷ്ട്രീയതടവുകാർക്കും ഇനി ശിക്ഷായിളവ്

തിരുവനന്തപുരം: രാഷ്ട്രീയ തടവുകാർക്കും ഇനി പ്രത്യേക ശിക്ഷായിളവ് ലഭിക്കും. വിശേഷ അവസരങ്ങളില്‍ തടവുകാര്‍ക്ക് പ്രത്യേക ശിക്ഷായിളവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം പുതുക്കാനുള്ള തീരുമാനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് നല്‍കുന്ന ഇളവിന് രാഷ്ട്രീയകുറ്റവാളികള്‍ക്കും അര്‍ഹത ലഭിക്കുന്ന വിധത്തിലാണ് മാറ്റം.

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷാവസരങ്ങളില്‍ തടവുകാരെ വിട്ടയക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശമാണ് പരിഷ്‌കരിക്കുന്നത്. ഇതനുസരിച്ച് ജയിലില്‍ നിശ്ചിതകാലം പൂര്‍ത്തിയാക്കിയ രാഷ്ട്രീയ കുറ്റവാളികള്‍ക്ക് ശിക്ഷാകാലം കഴിയും മുമ്പ് പുറത്തിറങ്ങാനാകും. വധഗൂഢാലോചന, മറ്റു സഹായങ്ങള്‍, വധശ്രമം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജീവപര്യന്തക്കാരല്ലാത്ത രാഷ്ട്രീയകുറ്റവാളികള്‍ക്ക് ശിക്ഷായിളവിന് അര്‍ഹതയുണ്ടാകും.

നിലവില്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ഉപദ്രവിച്ചവര്‍, മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ക്കും രാഷ്ട്രീയ കുറ്റവാളികള്‍ക്കും ഇളവ് നല്‍കിയിരുന്നില്ല. അനര്‍ഹര്‍ക്ക് ശിക്ഷായിളവ് ലഭിക്കുന്നത് ഒഴിവാക്കാനാണ് മാനദണ്ഡം പുതുക്കുന്നതെന്നാണ് സര്‍ക്കാർ വിശദീകരണമെങ്കിലും രാഷ്ട്രീയത്തടവുകാരെ ലക്ഷ്യമിട്ടാണ് നീക്കമെന്നു വ്യക്തം.

പുതിയ മാനദണ്ഡമനുസരിച്ച് മൂന്നു മാസംവരെ തടവിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് 15 ദിവസവും മൂന്നു മുതല്‍ ആറുമാസം വരെ തടവ് വിധിച്ചവര്‍ക്ക് ഒരു മാസവും ശിക്ഷാകാലയളവില്‍ ഇളവ് ലഭിക്കും. ആറു മാസത്തിനുമുകളില്‍ ഒരു വര്‍ഷംവരെ ശിക്ഷിക്കപ്പെട്ടവര്‍ക്ക് രണ്ടു മാസവും ഒന്നിനു മുകളില്‍ രണ്ടു വര്‍ഷം വരെ മൂന്നു മാസവും ഇളവ് അനുവദിക്കാമെന്നും നിര്‍ദേശമുണ്ട്. രണ്ടിനു മുകളില്‍ അഞ്ചുവര്‍ഷംവരെ നാലു മാസവും അഞ്ചുമുതൽ 10 വര്‍ഷംവരെ അഞ്ചുമുതല്‍ ആറു മാസം വരെയും ഇളവ് ലഭിക്കും.ഉത്തരവ് ഉടൻ ഇറങ്ങും. 

Tags:    
News Summary - Political prisoners are now exempted from punishment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.