കവി ഡോ. എ.സി. ശ്രീഹരി അന്തരിച്ചു

കണ്ണൂര്‍: കവിയും അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. എ.സി. ശ്രീഹരി (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. പയ്യന്നൂര്‍ കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്നു.

ഉത്തരാധുനിക മലയാള കവിതാരംഗത്തെ ശ്രദ്ധേയനാണ്. ഇദ്ദേഹത്തിന്റെ കവിതകള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ver 5.25 എന്ന സിനിമയിലെ ‘ഓമല്‍ പൂവെ പോരൂ ആരും കാണാതോണ്‍ലൈന്‍ ചാറ്റിന്‍ കാറ്റില്‍...’ എന്ന ഗാനം രചിച്ചു. പുരോഗമന കലാ സാഹിത്യ രംഗത്ത് മുന്‍നിര സാന്നിധ്യവും വടക്കെ മലബാറിന്റെ സാംസ്‌കാരിക മുഖവുമായിരുന്നു ശ്രീഹരി.

1969 നവംബര്‍ 24 ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് ആലപ്പടമ്പ് ദാമോദരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായാണ് ജനനം. കുറുവേലി വിഷ്ണുശർമ എ.എൽ.പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. മാത്തില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളിലാണ് തുടര്‍ന്ന് പഠിച്ചത്.

പയ്യന്നൂര്‍ കോളജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദവും ദേവഗിരിയിലെ സെന്റ് ജോസഫ്‌സ് കോളജില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍നിന്നാണ് എം.ഫിൽ പൂര്‍ത്തിയാക്കിയത്. 2015-ല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ‘മലയാള ജനപ്രിയ കലാസിനിമയിലെ ആണത്തനിർമാണം’ എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി.

ഡിസി ബുക്‌സ് 1999-ല്‍ പ്രസിദ്ധീകരിച്ച 'യുവകവിതക്കൂട്ടം' എന്ന പുസ്തകത്തിലും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം 2001-ല്‍ പ്രസിദ്ധീകരിച്ച 'കവിതയുടെ നൂറ്റാണ്ട്' എന്ന പുസ്തകത്തിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൻ.എന്‍. കക്കാട് അവാര്‍ഡ് (1996), വി.ടി. കുമാരന്‍ അവാര്‍ഡ് (1997), വൈലോപ്പിള്ളി അവാര്‍ഡ് (1999) എന്നിവ ലഭിച്ചു.

ഭാര്യ: കെ. സംഗീത. മകന്‍: എ.സി ശ്രീഹര്‍ഷന്‍.

Tags:    
News Summary - Poet Dr. A.C. Sreehari Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.