മോദിയുടെ സന്ദര്‍ശനം ഒഴിവാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്
തിരുവനന്തപുരം: പ്രധാനമന്ത്രി ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത നിഷേധിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഒാഫീസ് പത്രക്കുറിപ്പ് ഇറക്കിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ വിവരം ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത് ഡിസംബര്‍ 16-നാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ച സന്ദേശത്തില്‍ ഡിസംബര്‍ 18, 19 തീയതികളില്‍ കേരളം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു പറഞ്ഞിരുന്നത്.
അതോടൊപ്പം ലഭിച്ച താല്‍ക്കാലിക പരിപാടിയില്‍ തിരുവനന്തപുരത്തെ അദ്ദേഹത്തിന്‍റെ സന്ദര്‍ശന സ്ഥലം വ്യക്തമാക്കിയിരുന്നില്ല. സ്ഥിരീകരിച്ച അവസാന പരിപാടിയിലാണ് സന്ദര്‍ശന സ്ഥലവും സംസ്ഥാന സര്‍ക്കാരുമായുളള ചര്‍ച്ചയും ഉള്‍പ്പെടുത്തിയത്.
ആദ്യം ലഭിച്ച താല്‍ക്കാലിക പരിപാടി പ്രകാരം അദ്ദേഹം കൊച്ചിയില്‍ വന്ന ശേഷം ലക്ഷദ്വീപില്‍ പോകുമെന്നും തിരിച്ച് 19-ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തുമെന്നുമായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ അവസാന പരിപാടി പ്രകാരം അതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ലക്ഷദ്വീപ് സന്ദര്‍ശിച്ച ശേഷമാണ് കേരളത്തില്‍ എത്തുന്നത്. പ്രധാന മന്ത്രിയുടെ പരിപാടി തയ്യാറാക്കുന്നത് പ്രധാനമന്ത്രി കാര്യാലയമാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനസ്ഥലമോ തീയതിയോ തീരുമാനിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു പങ്കും ഇല്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന വസ്തുതയാണെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.