കണ്ണൂർ: യു.ഡി.എഫിന്‍റെ 'പുതുയുഗ യാത്ര'യിൽ എൽ.ഡി.എഫ് സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യത കേരള ജനതയുടെ തലയിൽ കെട്ടിവെച്ചിട്ടാണ് പിണറായി വിജയൻ അടുത്ത മാസം സലാം പറയാൻ പോകുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഇല്ലാത്ത കടക്കെണിയിലേക്ക് ജനങ്ങളെ ചവിട്ടിതാഴ്ത്തിയിട്ടാണ് ഈ ഭരണകൂടം വിടപറയുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
കേരളം തകർത്തു തരിപ്പണമാക്കിയ ഒരു സർക്കാറിനെതിരായ ജനരോഷം ആളിക്കത്തുകയാണ്. നമ്മുടെ കേരളത്തെ, വരാനിരിക്കുന്ന തലമുറയുടെ കേരളത്തെ ഇല്ലാതാക്കി. സകല രംഗങ്ങളിലും സമസ്ത പരാജയം. നമ്മുടെ നാടിന്‍റെ സമ്പദ് വ്യവസ്ഥ ഏത് അവസ്ഥയിലാണെന്ന് പോലും വിശേഷിപ്പിക്കാൻ കഴിയില്ല.
ആരോഗ്യ കേരളം വെന്‍റിലേറ്ററിലാണ്. കുട്ടികളെല്ലാം പുറത്തേക്ക് പോവുകയാണ്. ഉന്നത വിദ്യാഭ്യാസരംഗം തകർന്നു. ഈ പോക്കുപോയാൽ കേരളം വൃദ്ധസദനമായി മാറും. തീരപ്രദേശങ്ങൾ വറുതിയിലാണ്. വന്യജീവി ആക്രമണം കൊണ്ട് ജനങ്ങൾ പൊറുതി മുട്ടുന്നു.
നിങ്ങൾ ഭരിക്കുന്ന കേരളം ബിഹാറാണോ? സകല ക്രിമിനലുകളും പുറത്താണ്. കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. മയക്കുമരുന്ന് മാഫിയ കേരളത്തെ അടക്കിഭരിക്കുന്നു. എന്ത് ഭരണമാണിത്. ടി.പി കേസ് പ്രതികൾക്ക് ആയിരത്തിലധികം ദിവസം പരോളാണ്. കേരളത്തെ മയക്കുമരുന്നിൽ മുക്കിക്കൊല്ലുകയാണ്. ഒരു തലമുറ നശിക്കുകയാണ്. ഇടത് സർക്കാർ കേരളത്തെ മയക്കുമരുന്നിന്‍റെ ആസ്ഥാനമായി മാറ്റിയെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.