യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടിൽ കയറി പൊലീസ് കാണിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് പി.കെ. ഫിറോസ്

കോഴിക്കോട്: കുറ്റ്യാടി നിയോജകമണ്ഡലത്തിൽപെട്ട തിരുവള്ളൂർ ചാനിയം കടവിലെ യൂത്ത് ലീഗ് പ്രവർത്തകൻ സിദ്ധീഖിന്റെ വീട്ടിൽ കയറി പൊലീസ് കാണിച്ചത് ശുദ്ധ തെമ്മാടിത്തമാണെന്ന് മുസ്‍ലീം ലീഗ് നേതാവ് പി.കെ. ഫിറോസ്. തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചതിന് ഇക്കഴിഞ്ഞ ദിവസമാണ് മുസ്‌ലിം ലീഗ് പ്രവർത്തകൻ യൂസുഫിനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും അഞ്ചരപ്പവൻ സ്വർണ്ണം സി.പി.എം ക്രിമിനലുകൾ കവർന്നെടുക്കുകയും ചെയ്തതെന്ന് പി.കെ. ഫിറോസ് ​ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെ ആരോപിച്ചു.

കുറിപ്പ് പൂർണരൂപത്തിൽ

കുറ്റ്യാടി നിയോജകമണ്ഡലത്തിൽപെട്ട തിരുവള്ളൂർ ചാനിയം കടവിലെ യൂത്ത് ലീഗ് പ്രവർത്തകൻ സിദ്ധീഖിൻ്റെ വീട്ടിൽ കയറി പോലീസ് കാണിച്ചത് ശുദ്ധ തെമ്മാടിത്തമാണ്. തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചതിന് ഇക്കഴിഞ്ഞ ദിവസമാണ് മുസ്‌ലിം ലീഗ് പ്രവർത്തകൻ യൂസുഫിനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും അഞ്ചരപ്പവൻ സ്വർണ്ണം സി.പി.എം ക്രിമിനലുകൾ കവർന്നെടുക്കുകയും ചെയ്തത്. കൂടെ യൂത്ത് ലീഗ് പ്രവർത്തകൻ ഇഖ്‌ബാലിൻ്റെ കടയും തകർത്തു. ആ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടുന്നതിന് പകരം സംഘർഷത്തിലോ പ്രതിഷേധത്തിലോ പങ്കെടുക്കാത്ത സിദ്ധീഖിനെതിരെ സി.പി.എം നിർദ്ദേശമനുസരിച്ച് കേസെടുക്കുകയാണ് പോലീസ് ചെയ്തത്.

ഇന്നലെ രാത്രി സിദ്ധീഖിൻ്റെ വീട്ടിൽ കയറി പോലീസ് ഭീകരാന്തരരീക്ഷമാണ് സൃഷ്ടിച്ചത്. പ്രസവിച്ച് ഏതാനും ദിവസങ്ങൾ മാത്രമായ സിദ്ധീഖിൻ്റെ ഭാര്യയുടെ റൂമിൽ വരെ കയറി ഭീഷണിപ്പെടുത്തുന്ന പോലീസ് തെരുവ് ഗുണ്ടകളെ പോലെയാണ് പെരുമാറിയത്. സംഭവമറിഞ്ഞ് സ്ഥലത്ത് കുതിച്ചെത്തിയ യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, യൂത്ത് കോൺഗ്രസ് നേതാവ് ദുൽഖിഫ്, കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സി.എ നൗഫൽ, ലത്തീഫ് തുറയൂർ, തമീം, അസ്‌ലം വള്ളിയാട് എന്നിവരുടെ ധീരമായ ചെറുത്ത് നിൽപ്പാണ് പോലീസിനെ മടക്കി അയച്ചത്.

ഗുരുതരമായി പരിക്കേറ്റ യൂസുഫിനെതിരെ പോലും പോലീസ് കേസെടുത്തിട്ടുണ്ട് എന്നാണ് ഇപ്പോൾ കേൾക്കുന്നത്. ഭരണത്തിൽ നിന്ന് ഇറങ്ങിപ്പോവുന്നതിൻ്റെ അവസാന മണിക്കൂറിലും ദാസ്യവേല ചെയ്യാൻ മടി കാണിക്കാത്ത വടകരയിലെ പോലീസിനോട് ഒന്നേ പറയുന്നുള്ളൂ. ഞങ്ങളുടെ കണക്ക് പുസ്തകത്തിൽ എല്ലാം എഴുതി വെച്ചിട്ടുണ്ട്. മറുപടി പറയിപ്പിക്കാതെ ഒരു കാലവും കടന്ന് പോകില്ല.

Tags:    
News Summary - P.K. Firos Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.