പ്രതീകാത്മക ചിത്രം
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു. ആദ്യഘട്ടത്തില്‍ 1000 ബസുകളില്‍ പാനിക് ബട്ടണുകളും സാറ്റലൈറ്റ് അധിഷ്ഠിത തത്സമയ ട്രാക്കിങ് സംവിധാനവും സജ്ജമാക്കാനാണ് നീക്കം. ‘പ്രിയദര്‍ശിനി’ സ്ത്രീ സൗജന്യ യാത്ര പദ്ധതി ആരംഭിച്ചതോടെ ബസുകളിൽ തിരക്ക് അനുഭവപ്പെടുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ കോർപറേഷൻ നടപ്പാക്കാനൊരുങ്ങുന്നത്.
അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് കണ്‍ട്രോള്‍ റൂമുമായും സുരക്ഷാ ഏജന്‍സികളുമായും ഉടനടി ബന്ധപ്പെടാന്‍ സഹായിക്കുന്നതാണ് വെഹിക്കിള്‍ ട്രാക്കിങ് ആന്‍ഡ് മോണിറ്ററിങ് സിസ്റ്റം. ഇതിനായി എ.ഐ.എസ് 140 നിലവാരമുള്ള ട്രാക്കിങ് ഉപകരണങ്ങൾ ബസുകളിൽ ഘടിപ്പിക്കും.
ബസില്‍ സ്ഥാപിക്കുന്ന സാറ്റലൈറ്റ് ട്രാക്കിങ് വഴി ഉള്‍നാടന്‍ ഗ്രാമീണ സര്‍വിസുകളില്‍ പോലും ബസിന്റെ കൃത്യമായ സ്ഥാനവും വേഗതയും തത്സമയം നിരീക്ഷിക്കാന്‍ സാധിക്കും. ബസിനുള്ളിലെ പൈപ്പുകളില്‍ രണ്ട് മീറ്റര്‍ ഇടവിട്ടാണ് പാനിക് ബട്ടണുകള്‍ ഘടിപ്പിക്കുക. ഡ്രൈവറുടെ സീറ്റിന് സമീപം പ്രത്യേക ജാഗ്രതാ ബട്ടണും ഏർപ്പെടുത്തും. സ്ത്രീകള്‍ക്കായി സംവരണം ചെയ്ത ഓരോ സീറ്റിന്റെ നിരയിലും പാനിക് ബട്ടൺ ഉണ്ടാകും. ഇരുട്ടിലും എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി ഓരോ ബട്ടണിലും എല്‍.ഇ.ഡി ഇന്‍ഡിക്കേറ്റര്‍ നല്‍കും.
യാത്രക്കാര്‍ പാനിക് ബട്ടണ്‍ അമര്‍ത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ‘സുരക്ഷാ മിത്ര’ പോര്‍ട്ടലിലേക്കും കെ.എസ്.ആര്‍.ടി.സിയുടെ ഫ്ലീറ്റ് മാനേജ്മെന്റ് സിസ്റ്റത്തിലേക്കും ഒരേസമയം അടിയന്തര സന്ദേശമെത്തും. ബസിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാക്കര്‍ വഴി ഓരോ അഞ്ച് സെക്കന്‍ഡിലും ബസിന്റെ വിവരങ്ങള്‍ കണ്‍ട്രോള്‍ സെന്‍ട്രലില്‍ എത്തും. ഇതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് ബസ് എവിടെയാണെന്ന് തത്സമയം അറിയാനാകും. ഒപ്പം ബസിന്റെ വേഗതയും യാത്രാദിശയും നിരീക്ഷിക്കാനും കണ്ടക്ടറുമായി നേരിട്ട് ബന്ധപ്പെടാനും കഴിയും. ഇതിന് പുറമെ അടിയന്തര സാഹചര്യമുണ്ടായാല്‍ സഹായസംഘത്തെയോ പകരം ഗതാഗതസൗകര്യമോ അയക്കാനും സംവിധാനം ഉപയോഗപ്പെടുത്തും.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗവിയിലേക്ക് യാത്ര തിരിച്ച ‘പ്രിയദർശിനി’ ബസ് കാടിനു നടുവിൽ ബ്രേക് ഡൗണായത് വൻ വിമർശനം ഉയർത്തിയിരുന്നു. 35 പേർക്ക് യാത്ര ചെയ്യാവുന്ന ബസിൽ 70 പേരാണ് ഉണ്ടായിരുന്നത്. തുടർന്ന് ഈ റൂട്ടിൽ ഈ ബസിലെ യാത്രക്കാരുടെ എണ്ണം 55 ആയി പരിമിതപ്പെടുത്തി.
പത്തനംതിട്ടയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിലേക്ക് ‘പ്രിയദർശിനി’ പദ്ധതി തുടങ്ങിയതോടെ സ്ത്രീ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മൊബൈൽ നെറ്റ് വർക്ക് പോലുമില്ലാത്ത അപകടം നിറഞ്ഞ സ്ഥലങ്ങളിലൂടെ അമിതഭാരം വഹിച്ചാണ് കെ.എസ്.ആർ.ടി.സിയുടെ സർവിസ്. ഇതിൽ ജീവനക്കാർ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബസിലെ തിരക്ക് നിയന്ത്രണാതീതമായതോടെ കൂടുതൽ സർവിസുകൾ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.