കണ്ണൂർ: വിദ്യാർഥി രാഷ്ട്രീയം ഭരണഘടനാപരമായ അവകാശമാണെന്നും അത് വേണ്ടെന്നുപറയാൻ ആർക്കും അവകാശമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ സർവകലാശാല ഇ.കെ നായനാർ ചെയർ ഫോർ പാർലമെൻററി അഫയേഴ്സ് താവക്കര കാമ്പസിൽ സംഘടിപ്പിച്ച ‘ഇന്ത്യൻ പാർലമെൻററി ജനാധിപത്യം: ഭീഷണികളും വെല്ലുവിളികളും’ ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
18 വയസ്സ് കഴിഞ്ഞവർക്ക് വോട്ടവകാശമുള്ള രാജ്യമാണ് നമ്മുടേത്. 18 വയസ്സ് കഴിഞ്ഞവർ സംഘടിക്കാൻ അവകാശമില്ലാത്തവരാണെന്നു പറയുന്നത് ഭരണഘടനയുടെ മൗലികമായ കാഴ്ചപ്പാടിന് നിരക്കാത്തതാണ്. ഇവിടെയാണ് വിദ്യാർഥികളുടെ രാഷ്ട്രീയ പ്രശ്നവും ഉയർന്നുവരുന്നത്. ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിലൂടെ രൂപപ്പെട്ടുവന്ന നമ്മുടെ ഭരണഘടന സംഘടിക്കാനും ജനാധിപത്യപരമായി സമരം ചെയ്യാനുമുള്ള അവകാശം എല്ലാ വിഭാഗങ്ങൾക്കും മുന്നോട്ടുവെക്കുന്നുണ്ട്.
ആ കാഴ്ചപ്പാട് ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാനാണ് നമുക്ക് കഴിയേണ്ടത്. രാജ്യത്തിെൻറ ജനാധിപത്യക്രമം ശക്തിപ്പെടണമെങ്കിൽ ജനാധിപത്യപരമായ പ്രവർത്തനങ്ങളും ജീവിതക്രമവും ചെറുപ്പത്തിൽതന്നെ സ്വായത്തമാക്കാനുതകുന്ന സംവിധാനമുണ്ടാകണം. സ്കൂൾ, കോളജ് തലങ്ങളിൽ ജനാധിപത്യ പ്രവർത്തനത്തിെൻറ സാധ്യത വികസിപ്പിക്കൽ ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമാണ്. ജനകീയ അഭിപ്രായം എതിരായാൽ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള സംവിധാനം കൂടി ഉൾക്കൊള്ളിക്കുന്നത് ആലോചിക്കേണ്ടതാണ്. ഒരു വനിത ഏറക്കാലം പ്രധാനമന്ത്രിയായ രാജ്യത്ത് വനിത സംവരണ ബിൽ കീറാമുട്ടിയായി നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.