പി.എഫ്.ഐ ഹർത്താൽ: ഇടുക്കിയിൽ ആറ് പേരുടെ സ്വത്തുവകകൾ കണ്ടുകെട്ടി

തൊടുപുഴ: പോപുലർ ഫ്രണ്ട് ഹർത്താലിനെ തുടർന്നുണ്ടായ നഷ്ടം ഈടാക്കാൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ജപ്തി നടപടികളുടെ ഭാഗമായി ഇടുക്കിയിൽ ആറ് പ്രവർത്തകരുടെ സ്വത്തുവകകൾ കണ്ടുകെട്ടി. പോപുലർ ഫ്രണ്ട് നേതാക്കളെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 2022 സെപ്റ്റംബർ 23ന് ആഹ്വാനം ചെയ്ത ഹർത്താലിലെ അക്രമസംഭവങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കാനാണ് ഹൈകോടതി ഉത്തരവുപ്രകാരം ജപ്തി ചെയ്യുന്നത്.

കരിമണ്ണൂർ വില്ലേജിൽ ചിലവ് നൈനുകുന്നേൽ താഹ (8.65 സെന്‍റ്), വാത്തിക്കുടി വില്ലേജ് മുരിക്കാശ്ശേരി തുണ്ടിയിൽ ടി.എ. നൗഷാദ് (4.99 സെന്‍റ്), കാരിക്കോട് വില്ലേജിൽ മുണ്ടയ്ക്കൽ ഷിഹാബ് (3.9 സെന്‍റ്), പാറത്തോട് വില്ലേജ് തോവാളപ്പടി കരിവേലിൽ നൗഷാദ് (1.5192 ഹെക്ടർ), കൂമ്പൻപാറ പീടികയിൽ നവാസ് (14.99 സെന്‍റ്), പാമ്പാടുംപാറ വില്ലേജിൽ മഠത്തിൽ ഷഫീഖ് (37.05 സെന്‍റ്) എന്നിവരുടേത് സ്ഥലങ്ങളാണ് കണ്ടുകെട്ടിയത്. കലക്റുടെ നിർദേശപ്രകാരം വില്ലേജ് ഓഫിസർമാരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടപടികൾ പൂർത്തിയാക്കി.

ഹർത്താലിനെ തുടർന്നുള്ള നാശനഷ്‌ടങ്ങൾക്ക് നഷ്‌ടപരിഹാരം ഈടാക്കാൻ മുൻകൂർ നോട്ടീസ് നൽകാതെ തന്നെ ജപ്തി നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരമായി 5.20 കോടി കെട്ടിവെക്കാനുള്ള കോടതി നിർദേശം പാലിക്കാത്ത സാഹചര്യത്തിലാണ് ജപ്തി. അതിനാൽ, മുൻകൂർ നോട്ടീസ് നൽകാതെ തന്നെ തുക ഈടാക്കാൻ റവന്യൂ റിക്കവറി നിയമത്തിലെ സെക്ഷൻ 35 പ്രകാരമുള്ള നടപടികൾ സ്വീകരിക്കാനാണ് കോടതി നിർദേശിച്ചത്.

പോപുലർ ഫ്രണ്ടിന്റെയും സംഘടന ഭാരവാഹികളുടെയും സ്വത്തുക്കൾ ജപ്‌തിചെയ്യുന്ന നടപടി എത്രയും വേഗം പൂർത്തിയാക്കി ജനുവരി 23ന് സർക്കാർ റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. റിപ്പോർട്ടിൽ സ്വത്തുവകകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ വേണമെന്ന് വ്യക്തമാക്കിയ കോടതി ഹരജികൾ വീണ്ടും ജനുവരി 24ന് പരിഗണിക്കാനായി മാറ്റി.

14 ജില്ലകളിലെയും പോപുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുവിവരങ്ങൾ രജിസ്ട്രേഷൻ ഐ.ജി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഈ ഘട്ടത്തിലാണ് ജപ്തിക്ക് മുൻകൂർ നോട്ടീസ് നൽകേണ്ടെന്ന് കോടതി വ്യക്തത വരുത്തിയത്. ഡിസംബറിൽ ഈ ഹരജികൾ പരിഗണിക്കവെ ജപ്തി നടപടി വൈകുന്നതിൽ കോടതി കടുത്ത അതൃപ്തി അറിയിക്കുകയും നേരിട്ട് ഹാജരായിരുന്ന ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ഡോ. വി. വേണു ഇക്കാര്യത്തിൽ നിരുപാധികം മാപ്പുപറയുകയും ചെയ്തിരുന്നു.

ജനുവരി 15നകം ജപ്‌തി പൂർത്തിയാക്കുമെന്നും തുടർന്നുള്ള ഒരുമാസത്തിനകം റവന്യൂ റിക്കവറി പൂർത്തിയാക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, നടപടിക്ക് നിയോഗിച്ചിരുന്ന ഡോ. വി. വേണു ജനുവരി എട്ടിനുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലാണെന്നും ജപ്‌തി നടപടികളിൽ മനഃപൂർവം വീഴ്‌ച വരുത്തിയിട്ടില്ലെന്നും സർക്കാർ ബുധനാഴ്ച കോടതിയെ അറിയിച്ചു.

Tags:    
News Summary - PFI hartal: Properties of six people confiscated in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.