പെരുമ്പാവൂരിലെ ജനങ്ങൾ ഇനി 'തൂഫാൻ വാരിയേഴ്സ്': ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് ആഭ്യന്തര മന്ത്രി

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാൻ പ്രവർത്തനം വ്യാപിപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ് സംഘടിപ്പിച്ച 'തൂഫാൻ ജാഗരൺ' പെരുമ്പാവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തുടനീളമുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനങ്ങൾ കടന്നുള്ള ലഹരി സംഘങ്ങളെ തകർക്കുന്നതിനും ടാസ്‌ക് ഫോഴ്‌സ് നേതൃത്വം നൽകും. പെരുമ്പാവൂരിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ പൊലീസുകാരെ നിയമിക്കും. ഓപ്പറേഷൻ തൂഫാനിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പെരുമ്പാവൂർ പൊലീസിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി സഹകരിച്ച് ലഹരി മാഫിയയെ വേരോടെ പിഴുതെറിയും. ഇതിനായി കർണാടക, തമിഴ്‌നാട്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി ജൂലൈ 10-ന് സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ യോഗം ചേരും.

പ്ലൈവുഡ് ക്യാപിറ്റൽ എന്ന പേര് തിരിച്ചെടുക്കാനുള്ള വലിയ പോരാട്ടത്തിലാണ് പെരുമ്പാവൂർ. ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ വിശ്രമമില്ല. 'തൂഫാൻ കെയർ' പദ്ധതിയുമായി ആദ്യമായി സഹകരിച്ച അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയെ അഭിനന്ദിക്കുന്നു. ഇതോടൊപ്പം 35-ഓളം ആശുപത്രികൾ സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ മുഴുവൻ ജനങ്ങളെയും 'തൂഫാൻ വാരിയേഴ്സ്' ആയി പ്രഖ്യാപിക്കുന്നതായും മന്ത്രി അറിയിച്ചു. അതിഥി തൊഴിലാളികളുമായി ദീർഘനേരം മന്ത്രി ഹിന്ദിയിൽ സംസാരിച്ചു.

ഉച്ചയ്ക്ക് രണ്ടിന് പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ലഹരിവിരുദ്ധ ബഹുജന റാലി മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ സമാപിച്ചു. ആഭ്യന്തര മന്ത്രി 'തൂഫാൻ' പതാക ഉയർത്തി. പരിപാടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രി കണ്ടന്തറ ഭായ് കോളനി സന്ദർശിച്ചു. പ്രതിനിധികൾക്ക് 'തൂഫാൻ വാറിയർ' ബാഡ്ജ് സമ്മാനിച്ച മന്ത്രി, ഹിന്ദിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലി.

Tags:    
News Summary - The people of Perumbavoor are now 'Thoof Warriors': Home Minister inaugurates the second phase of Operation Tooofan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.