തിരുവനന്തപുരം: സംസ്ഥാനത്ത് മറവിരോഗം ബാധിച്ചവരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്ന ഓർമത്തോണി പദ്ധതി ജൂണിൽ പുനരാരംഭിക്കും. സാമൂഹികനീതി വകുപ്പിന്റെ കീഴിൽ ആരംഭിച്ച പദ്ധതി ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
മൂന്നു മാസം മുമ്പാണ് ഓര്‍മത്തോണി പദ്ധതിക്കു കീഴിൽ സംസ്ഥാനത്തെ പ്രായമായവരിൽ മറവി രോഗം കണ്ടെത്തുന്നതിനായി വീടുകളിലെത്തി വിവര ശേഖരണം നടത്താൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ 60 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ വീടുകളിലെത്തി അൽഷൈമേഴ്സ് അല്ലെങ്കിൽ ഡിമെൻഷ്യ രോഗികളോ അല്ലെങ്കിൽ അത്തരം രോഗലക്ഷണങ്ങളോ ഉള്ളവർ ഉണ്ടോയെന്ന് പരിശോധിക്കുകയാണ്. എവരി ഡേ എബിലിറ്റി സ്കെയില്‍ ഫോര്‍ ഇന്ത്യ, കമ്യൂണിറ്റി സ്ക്രീനിങ് ഇന്റര്‍വ്യൂ രീതികൾ ഉപയോഗിച്ചാണ് രോഗബാധിതരെ കണ്ടെത്തുന്നത്.
ഓർമ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യാം എന്നത് സംബന്ധിച്ച് വയോജനങ്ങൾക്കും അവരെ പരിചരിക്കുന്നവർക്കും അവബോധം നൽകുക, തദ്ദേശ സ്ഥാപനങ്ങളിൽ മെമ്മറി ക്ലിനിക്കുകൾ സംഘടിപ്പിക്കുക, മെമ്മറി ക്ലിനിക്കുകളുടെ സഹായത്തോടെ വയോജനങ്ങളുടെ സ്ക്രീനിങ് നടത്തി ഡിമെൻഷ്യ പോലുള്ള അവസ്ഥകൾ കണ്ടെത്തുക, മരുന്നുകളും ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും പരിചരണം ലഭ്യമാക്കുക തുടങ്ങിയവയാണ് ഓർമത്തോണി പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
സാമൂഹികനീതി വകുപ്പിലെ വയോമിത്രം പദ്ധതിയിലുള്ള ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് രോഗനിര്‍ണയത്തിനുള്ള പരിശീലനം നൽകിയത്. പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും ആശാപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്. ആശാവർക്കർമാരാണ് വീടുകൾ തോറുമുള്ള കണക്കെടുപ്പിൽ പങ്കാളികളാവുക. ജൂണിൽ ആരംഭിക്കുന്ന രണ്ടാംഘട്ടത്തിൽ 60 വയസ്സുവരെയുള്ളവരെയും ഉൾപ്പെടുത്തിയാവും പരിശോധനകൾ പുരോഗമിക്കുകയെന്ന് സാമൂഹികനീതി വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.