ഇന്ന് ടി.പി രക്തസാക്ഷിത്വ ദിനം: പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് കെ.കെ. രമ

കോഴിക്കോട്: ഇന്ന് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് കെ.കെ. രമ. കൊള്ളരുതായ്മയുടെ 10-വർഷമാണ് കടന്നുപോയത്. ഇത്തവണ ജനം അവസരം നൽകില്ലെന്നും രമ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് ഏപ്രിൽ ഒൻപതിനും വോട്ടെണ്ണൽ മെയ് നാലിനുമെന്ന് പ്രഖ്യാപിച്ച ഉടൻ ആർ.എം.പി.ഐ സാമൂഹിക മാധ്യമഅക്കൗണ്ടുകളിൽ നിറയെ ‘മെയ് നാല് ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനത്തിൽ പിണറായിസം അവസാനിക്കും’ എന്ന് കുറിച്ചിരുന്നു. 2012 മെയ് നാലിനാണ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. ഇന്ന് വോട്ടെണ്ണൽ നടക്കെ വടകര മേഖലയിലാകെ ചർച്ചയാകുന്നത് ഈ വാക്കുകളാണ്. ആർ.എം.പി.ഐ നേതൃത്വത്തിൽ ഇന്ന് എല്ലായിടത്തും ടി.പിയുടെ ഓർമ്മകളിൽ പ്രഭാതഭേരി നടത്തി. വൈകീട്ട് അനുസ്മരണ സമ്മേളനം നടക്കും.

വടകര മണ്ഡലത്തിലൂടെ...

വടകര നിയമസഭാ മണ്ഡലം സമരപോരാട്ടങ്ങളുടെ ഭൂമിയാണ്. പതിറ്റാണ്ടുകളോളം സോഷ്യലിസ്റ്റ് പാർട്ടികളുടെയും ഇടതുപക്ഷത്തിന്റെയും ഉരുക്കുകോട്ടയായിരുന്നു വടകര. സി.പി.എമ്മിന് നയവ്യതിയാനം സംഭവിച്ചുവെന്ന് ചൂണ്ടികാണിച്ച് രൂപവൽകരിച്ച ആർ.എം.പി.ഐയുടെ സാന്നിധ്യമാണ് വടകരയെ പുതിയ കാലത്ത് രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാക്കി മാറ്റുന്നത്. 2021-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിപ്ലവകരമായ മാറ്റത്തിനാണ് വടകര സാക്ഷ്യം വഹിച്ചത്. യു.ഡി.എഫ് പിന്തുണയോടെ ആർ.എം.പി.ഐ സ്ഥാനാർത്ഥിയായി മത്സരിച്ച കെ.കെ. രമ 65,093 വോട്ടുകൾ നേടി വിജയിച്ചു.

പോൾ ചെയ്ത വോട്ടുകളുടെ 47.63 ശതമാനമായിരുന്നു ഇത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ലോകതാന്ത്രിക് ജനതാദളിലെ മനയത്ത് ചന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. മനയത്ത് ചന്ദ്രന് 57,602 വോട്ടുകൾ (42.15%) ലഭിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി എം. രാജേഷ് കുമാർ 10,225 വോട്ടുകൾ (7.48%) നേടി മൂന്നാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർത്ഥി മുസ്തഫ പലേരി 2,836 വോട്ടുകൾ നേടി. 7,491 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.കെ. രമ വടകരയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കൊല്ലപ്പെട്ട ആർ.എം.പി.ഐ സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യയാണ് കെ.കെ. രമ. ആർഎംപിഐയിൽ നിന്ന് നിയമസഭയിലെത്തുന്ന ആദ്യ പ്രതിനിധിയായി ചരിത്രം കുറിച്ചു. വടകരയുടെ സമീപകാല രാഷ്ട്രീയ ചരിത്രത്തെ മാറ്റിമറിച്ച ഏറ്റവും പ്രധാനപ്പെട്ട സംഭവം 2012-ൽ ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകമാണ്. ഇത് വോട്ടർമാരുടെ മനോഭാവത്തിലും രാഷ്ട്രീയ നിലപാടുകളിലും മാറ്റങ്ങൾ ഉണ്ടാക്കി.

ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥിയായി ആർ.ജെ.ഡി നേതാവ് എം.കെ. ഭാസ്കരാണുള്ളത്. ഭാസ്കരൻ നേരത്തെ ഏറാമല പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. എൻ.ഡി.എക്കുവേണ്ടി ബി.ജെ.പി ഇത്തവണ വടകരയിൽ മത്സരിപ്പിക്കുന്നത് കെ. ദിലീപിനെയാണ്. കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന വടകര, മറ്റ് ആറ് നിയമസഭാ മണ്ഡലങ്ങൾക്കൊപ്പം ചേർന്നാണ് വടകര ലോക്സഭാ മണ്ഡലം രൂപവൽകരിക്കുന്നത്. 1951-ൽ രൂപീകൃതമായത് മുതൽ കഴിഞ്ഞ 70 വർഷത്തിലേറെയായി കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വടകര നിർണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്. വടകര മുനിസിപ്പാലിറ്റിയും വടകര താലൂക്കിലെ അഴിയൂർ, ചോറോട്, ഏറാമല, ഒഞ്ചിയം എന്നീ പഞ്ചായത്തുകളും ചേരുന്നതാണ് ഈ നിയമസഭാ മണ്ഡലം.

Tags:    
News Summary - Today is tp chandrasekharan Martyrdom Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-04 00:30 GMT