തദ്ദേശ തോൽവി: ഹൈകമാൻഡ് പ്രതിനിധിക്കുമുന്നിൽ പരാതി പ്രളയം

തിരുവനന്തപുരം: തദ്ദേശ തോൽവി പഠിക്കാനെത്തിയ എ.െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനു മുന്നിൽ സംസ്ഥാന-ജില്ല നേതൃത്വത്തിനെതിരെ പരാതി പ്രളയം. നേതൃത്വത്തിലെ ഏകോപനമില്ലായ്മ, ഡി.സി.സി നേതൃത്വങ്ങളുടെ വീഴ്ച, ഗ്രൂപ്പിസത്തിെൻറ അതിപ്രസരം, സ്ഥാനാർഥി നിർണയത്തിലെ അപാകതകൾ എന്നിവ തിരിച്ചടിക്ക് കാരണമായെന്ന് നേതാക്കൾ ഹൈകമാൻഡ് പ്രതിനിധികൾക്കുമുന്നിൽ തുറന്നടിച്ചു.

സംഘടനയില്‍ സമഗ്രമായ അഴിച്ചുപണിയാണ് പൊതുവായി ഉയര്‍ന്ന ആവശ്യമെങ്കിലും നേതൃമാറ്റം വ്യക്തമായി ആരും ഉന്നയിച്ചില്ല. ഘടകകക്ഷി നേതാക്കൾ അടക്കമുള്ളവരുമായി ആശയ വിനിമയം തിങ്കളാഴ്ചയും തുടരും. സംസ്ഥാന തലത്തിൽ നേതൃമാറ്റ സാധ്യത നേരത്തേ തന്നെ പാർട്ടി തള്ളിയിരുന്നു. നേതൃമാറ്റ ചർച്ചയില്ലെന്ന് ഉമ്മൻ ചാണ്ടിയും പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ നേതാക്കൾ പരസ്യമായും രാഷ്ട്രീയ കാര്യസമിതിയിലും ഉന്നയിച്ച വിഷയങ്ങൾ തന്നെയാണ് ഹൈകമാൻഡ് പ്രതിനിധികൾക്കു മുന്നിലുമെത്തിയത്. കെ.പി.സി.സി ഭാരവാഹികള്‍ പരാജയ ഉത്തരവാദിത്തം ഡി.സി.സികള്‍ക്കുമേൽ ചാര്‍ത്തിയപ്പോൾ സ്ഥാനാര്‍ഥി നിർണയം ഉള്‍പ്പെടെ കാര്യങ്ങളില്‍ കെ.പി.സി.സി ഭാരവാഹികളുടെ ഇടപെടല്‍ എന്താണെന്ന് പരിശോധിക്കണമെന്നായിരുന്നു ഡി.സി.സി പ്രസിഡൻറുമാരുടെ ആവശ്യം.

തോൽവിക്ക് കാരണം ഗ്രൂപ് അതിപ്രസരമാണെന്ന് ചിലർ ആരോപിച്ചു. നേതൃത്വം പരാജയമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടത്ര മുന്നൊരുക്കമുണ്ടായില്ല. തെരഞ്ഞെടുപ്പ് ഫണ്ട് പോലും നൽകിയില്ല. സാമുദായിക നേതൃത്വങ്ങളുമായി വേണ്ട ചര്‍ച്ചകള്‍ നടത്തുകയോ അവരെ വിശ്വാസത്തിലെടുക്കുകയോ ചെയ്തില്ല.

പരമ്പരാഗത കേന്ദ്രങ്ങളില്‍ വലിയ തോതിലുള്ള വോട്ടുചോര്‍ച്ചയുണ്ടായി. പ്രാദേശിക ബന്ധം സംബന്ധിച്ച അനാവശ്യ ചര്‍ച്ചകള്‍ തിരിച്ചടിക്ക് ആക്കം കൂട്ടി. സ്ഥാനാർഥി നിർണയം ഗ്രൂപ് അടിസ്ഥാനത്തിലായി. ജയസാധ്യത എവിടെയും പരിഗണിച്ചില്ല. ഇത് വലിയ തോൽവിക്ക് കാരണമായി. ഡി.സി.സികൾ പുനഃസംഘടിപ്പിക്കണമെന്നും ആവശ്യമുയർന്നു.

നിയമസഭ തെരഞ്ഞെടുപ്പിന് ഇതുവരെ ഒരുക്കം പോലും തുടങ്ങിയില്ല. എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് തടയണം. മുന്നണിക്ക് പുറത്തുള്ളവരുമായി ധാരണകൾ ഒഴിവാക്കണം. നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ടുമടുത്ത മുഖങ്ങള്‍ക്കുപകരം സ്വീകാര്യതയും മികവുമുള്ള യുവാക്കളെയും പുതുമുഖങ്ങളെയും പരിഗണിക്കണമെന്നും ഭൂരിഭാഗം നേതാക്കളും നിര്‍ദേശിച്ചു.

യു.ഡി.എഫിനൊപ്പം മുന്‍കാലങ്ങളില്‍ നിന്ന ജനവിഭാഗങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കണമെന്ന് ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു. സംസ്ഥാന നേതൃത്വത്തിെൻറ ഏകോപനമില്ലായ്മയാണ് പരാജയ കാരണമെന്ന് വി.ഡി. സതീശന്‍ പരാതിപ്പെട്ടു. ഗ്രൂപ്പിെൻറ അതിപ്രസരമാണ് തോൽവിക്ക് കാരണമെന്ന് പി.സി. ചാക്കോ വ്യക്തമാക്കി.

ജില്ല ഘടകങ്ങള്‍ക്കും വലിയ വീഴ്ചയുണ്ടായെന്ന് കെ.സി. ജോസഫും അടൂര്‍ പ്രകാശും അഭിപ്രായപ്പെട്ടു. താരിഖ് അന്‍വറിേനാടൊപ്പം എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാന്‍ ഡിസൂസ, പി.വി. മോഹന്‍, പി. വിശ്വനാഥന്‍ എന്നിവരുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.